കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് 85 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും ഭിന്നശേഷിക്കാർക്കുമായി ഒരുക്കിയ ഹോം വോട്ടിങ് സംവിധാനം ജില്ലയിൽ വിജയകരമായി തുടരുന്നു. ആദ്യ രണ്ട് ദിവസങ്ങളിലായി ആകെ 7,562 പേരാണ് വീട്ടിലിരുന്ന് വോട്ട് രേഖപ്പെടുത്തിയത്. ഒന്നാം ദിവസം 3,119 പേരും രണ്ടാം ദിവസം 4,443 പേരും സമ്മതിദാനാവകാശം വിനിയോഗിച്ചു.(Home voting, 7,562 people cast their votes in Kozhikode)
പോളിങ് ഓഫീസർ, പോളിങ് അസിസ്റ്റന്റ്, മൈക്രോ ഒബ്സർവർ, വീഡിയോഗ്രാഫർ, പോലീസ് എന്നിവരടങ്ങുന്ന പ്രത്യേക സംഘമാണ് വോട്ടർമാരുടെ വീടുകളിലെത്തുന്നത്. ഏപ്രിൽ 5 വരെയാണ് ഹോം വോട്ടിങ് സൗകര്യം ലഭ്യമാകുക. മുൻകൂട്ടി അപേക്ഷ നൽകിയവർക്കാണ് ഈ ആനുകൂല്യം.
ജില്ലയിലെ 13 നിയമസഭാ മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് ആവേശം കൊടുമുടിയിലാണ്. എന്നാൽ രാഷ്ട്രീയ ചരിത്രം പരിശോധിക്കുമ്പോൾ യുഡിഎഫിന്, പ്രത്യേകിച്ച് കോൺഗ്രസിന് കോഴിക്കോട് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.

