ആലപ്പുഴ: സി.പി.എം നേതൃത്വവുമായി കടുത്ത ഭിന്നത നിലനിൽക്കെ, സ്വന്തമായി വാട്സാപ്പ് മീഡിയ ഗ്രൂപ്പ് തുടങ്ങി ജി. സുധാകരൻ. പാർട്ടി അംഗത്വം പുതുക്കില്ലെന്ന് ഫേസ്ബുക്കിലൂടെ പരസ്യമായി പ്രഖ്യാപിച്ചതിന് പിന്നാലെ സുധാകരൻ സ്വീകരിച്ച ഈ നീക്കം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹം അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുമോ എന്ന അഭ്യൂഹങ്ങൾ ഇതോടെ ശക്തമായി.(G Sudhakaran has Started his own WhatsApp media group)
താൻ നേരിടുന്ന കടുത്ത അവഗണനകളെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം ആഞ്ഞടിച്ചു. താൻ പരിഗണന അർഹിക്കുന്നില്ലെന്ന എം.വി. ഗോവിന്ദന്റെ പ്രസ്താവന ആരും തിരുത്താൻ തയ്യാറായില്ല. സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ബ്രാഞ്ച് കമ്മിറ്റിയിലേക്ക് എത്തിയ ശേഷം ഒരു തവണ പോലും ജില്ലാ സെക്രട്ടറി തന്നെ അന്വേഷിച്ചില്ല. അടിയന്തരാവസ്ഥയുടെ അൻപതാം വാർഷിക ആഘോഷത്തിൽ പോലും തനിക്ക് ക്ഷണക്കത്ത് നൽകിയില്ല.
പാർട്ടി അംഗത്വ ഫോറം പൂരിപ്പിച്ചു നൽകില്ലെന്ന് അദ്ദേഹം ആവർത്തിച്ചു. പാർട്ടിക്കുള്ളിൽ താൻ തഴയപ്പെടുകയാണെന്ന വേദന പങ്കുവെക്കുമ്പോഴും, തന്റെ ആദർശങ്ങളിലും ആശയങ്ങളിലും ഉറച്ചുനിൽക്കുമെന്നും ജനലക്ഷങ്ങളോടൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

