കോഴിക്കോട്: കേരളത്തിൽ സിപിഐഎമ്മും ബിജെപിയും തമ്മിൽ ‘ഡീൽ’ ഉണ്ടെന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തിനെതിരെ മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ബിജെപി ഉയർത്തുന്ന അപകടകരമായ വർഗീയ രാഷ്ട്രീയത്തെ ചെറുക്കാൻ ഏറ്റവുമധികം പ്രവർത്തകരുടെ ജീവൻ ബലിനൽകേണ്ടി വന്ന പ്രസ്ഥാനമാണ് സിപിഐഎം എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.(CPIM lost the most human lives, is that the deal, asks Minister PA Muhammad Riyas)
രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കില്ലെന്ന് വിജ്ഞാപനം ഇറക്കിയ ഏക സംസ്ഥാനം കേരളമാണ്. പൗരത്വത്തെ ഒരു പരിച പോലെ ചെറുക്കാൻ ‘നേറ്റിവിറ്റി കാർഡ്’ വിതരണം ചെയ്തതും കേരളമാണ്. ഇതാണോ ഡീൽ എന്ന് അദ്ദേഹം ചോദിച്ചു.
അർഹമായ ഫണ്ടുകൾ വെട്ടിക്കുറച്ച് കേരളത്തെ ശ്വാസംമുട്ടിക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുമ്പോൾ അതിനെതിരെ പോരാടുന്നത് ഡീൽ ആണോ? സർക്കാർ ചെയ്ത ജനക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ നടത്തുന്ന ശ്രമങ്ങളെ ‘പി.ആർ. വർക്ക്’ എന്ന് ആക്ഷേപിക്കുന്നതിൽ അർത്ഥമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബേപ്പൂർ മണ്ഡലത്തിൽ ഇത്തവണ സർവ്വകാല റെക്കോർഡ് ഭൂരിപക്ഷം മറികടക്കുമെന്ന ആത്മവിശ്വാസം മുഹമ്മദ് റിയാസ് പ്രകടിപ്പിച്ചു. കഴിഞ്ഞ തവണത്തെ 82,000 എന്ന റെക്കോർഡ് ഇത്തവണ പഴങ്കഥയാകും. പുതിയ തലമുറ മുന്നോട്ടുവെച്ച വികസന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കിയതിൽ അവർ സന്തുഷ്ടരാണ്. വികസനം ഇഷ്ടപ്പെടുന്ന ഓരോ വോട്ടറും മറ്റ് വോട്ടുകൾ കൂടി ഉറപ്പിക്കാൻ രംഗത്തിറങ്ങുന്നുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

