ന്യൂഡൽഹി: കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണ്ണയം അന്തിമഘട്ടത്തിലേക്ക് കടക്കവേ കോൺഗ്രസ് സ്ക്രീനിംഗ് കമ്മിറ്റിയിൽ നിർണ്ണായക തീരുമാനങ്ങൾ (Congress candidate list Kerala 2026). നാട്ടിക നിയസഭാ മണ്ഡലത്തിൽ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി സി.സി മുകുന്ദനെ പരിഗണിക്കുന്നതിൽ തൃശൂർ ജില്ലാ കമ്മിറ്റി ശക്തമായ എതിർപ്പ് അറിയിച്ചു. ഡി.സി.സിയുടെ ഈ നിലപാട് സംസ്ഥാന നേതൃത്വം സ്ക്രീനിംഗ് കമ്മിറ്റിയെ ധരിപ്പിക്കും. ആലപ്പുഴയിൽ ജി. സുധാകരന്റെ കാര്യത്തിൽ അദ്ദേഹം മത്സരസന്നദ്ധത അറിയിക്കുകയോ സി.പി.എമ്മിനെ എതിർക്കുന്ന നിലപാട് വ്യക്തമാക്കുകയോ ചെയ്താൽ മാത്രം പാർട്ടി നിലപാട് അറിയിച്ചാൽ മതിയെന്നാണ് തീരുമാനം.
അതേസമയം , കാട്ടാക്കടയിൽ മലയിൻകീഴ് വേണുഗോപാലിനെയും പാറശാലയിൽ മുൻ മന്ത്രി വി.എസ്. ശിവകുമാറിനെയും പരിഗണിക്കുന്നുണ്ട്. എൽദോസ് കുന്നപ്പിള്ളി, ഐ.സി. ബാലകൃഷ്ണൻ എന്നിവരുടെ സ്ഥാനാർത്ഥിത്വത്തിൽ അന്തിമ തീരുമാനം കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിക്ക് (CEC) വിട്ടു.
ഇതിനിടെ , നിയമസഭയിലേക്ക് മത്സരിക്കാൻ താൻ സന്നദ്ധത അറിയിച്ചു എന്ന വാർത്തകൾ ഷാഫി പറമ്പിൽ എം.പി തള്ളി. പ്രചരിക്കുന്നത് വെറും ഊഹാപോഹങ്ങളാണെന്നും താൻ നിലവിൽ എം.പി എന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങൾ നിറവേറ്റുകയാണെന്നും അദ്ദേഹം പറഞ്ഞു. ഒരു എം.പിയും സ്വയം സ്ഥാനാർത്ഥിയാകാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും പാർട്ടി ഇതുവരെ അത്തരമൊരു നിർദ്ദേശം നൽകിയിട്ടില്ലെന്നും ഷാഫി വ്യക്തമാക്കി.
അതേസമയം, നിയമസഭയിലേക്ക് മത്സരിക്കാൻ അഞ്ച് എം.പിമാർ താല്പര്യം പ്രകടിപ്പിച്ചത് നേതൃത്വത്തിന് തലവേദനയായിട്ടുണ്ട്. എം.പിമാർ മത്സരിക്കേണ്ടതില്ലെന്ന നിലപാടിൽ കെ.പി.സി.സി ഉറച്ചുനിൽക്കുകയാണ്. ഇക്കാര്യത്തിൽ ഹൈക്കമാൻഡ് ആകും അന്തിമ തീരുമാനമെടുക്കുക എന്ന് രമേശ് ചെന്നിത്തല അറിയിച്ചു. മികച്ച സ്ഥാനാർത്ഥി പട്ടികയിലൂടെ കേരളത്തിൽ ഭരണമാറ്റം കൊണ്ടുവരാനാകുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ് നേതൃത്വം.
Story Summary:
The Congress Screening Committee in Delhi is discussing candidates for the upcoming Kerala Assembly elections. Key discussions include opposing C.C. Mukundan in Nattika and considering V.S. Sivakumar for Parassala. Shafi Parambil MP denied rumors of his candidacy, while the leadership remains divided on MPs contesting in the assembly polls.

