തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ നാട്ടിക മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി സിപിഐ തൃശൂർ ജില്ലാ ഘടകത്തിൽ കടുത്ത ആഭ്യന്തര കലഹം (C.C. Mukundan Nattika MLA protest CPI). സിറ്റിംഗ് എംഎൽഎയും മുതിർന്ന നേതാവുമായ സി.സി. മുകുന്ദനെ തഴഞ്ഞ് മുൻ എംഎൽഎ ഗീതാ ഗോപിയെ സ്ഥാനാർത്ഥിയാക്കാൻ പാർട്ടി തീരുമാനിച്ചതാണ് പ്രതിഷേധത്തിന് കാരണമായത്. ഇതോടെ പാർട്ടി വിട്ട് സ്വതന്ത്രനായി മത്സരിക്കാനോ യുഡിഎഫിനെ പിന്തുണയ്ക്കാനോ ഉള്ള നീക്കത്തിലാണ് മുകുന്ദൻ.
ഒരു തവണ ജയിച്ചവർക്ക് രണ്ടാം ഊഴം നൽകുക എന്ന പാർട്ടിയുടെ പൊതു മാനദണ്ഡം മുകുന്ദന്റെ കാര്യത്തിൽ ലംഘിക്കപ്പെട്ടുവെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവർ ആരോപിക്കുന്നു. രണ്ടു തവണ ഇതേ മണ്ഡലത്തിൽ മത്സരിച്ച് വിജയിച്ച ഗീതാ ഗോപിക്ക് വീണ്ടും അവസരം നൽകിയത് നീതീകരിക്കാനാവില്ലെന്നാണ് ഇവരുടെ പക്ഷം.
എംഎൽഎയുടെ ലെറ്റർ പാഡും ഒപ്പും പേഴ്സണൽ സ്റ്റാഫ് അംഗം ദുരുപയോഗം ചെയ്തുവെന്ന പരാതിയിൽ ജില്ലാ നേതൃത്വവുമായി മുകുന്ദൻ നേരത്തെ ഇടഞ്ഞിരുന്നു. ഇതിന് പിന്നാലെ ജില്ലാ സമ്മേളനത്തിൽ നിന്ന് അദ്ദേഹം ഇറങ്ങിപ്പോയതും നേതൃത്വത്തെ ചൊടിപ്പിച്ചു.
ലാളിത്യം നിറഞ്ഞ ജീവിതശൈലിയും ജനകീയ ഇടപെടലുകളും മുകുന്ദന് മണ്ഡലത്തിൽ വലിയ സ്വാധീനം നേടിക്കൊടുത്തിട്ടുണ്ട്. ജപ്തി ഭീഷണി നേരിടുന്ന തന്റെ വീടിനെക്കുറിച്ചും സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചും അദ്ദേഹം നടത്തിയ തുറന്നുപറച്ചിലുകൾ വലിയ ജനശ്രദ്ധയാകർഷിച്ചിരുന്നു.
കോൺഗ്രസ് നീക്കം
സി.സി. മുകുന്ദനെ ഒപ്പം കൂട്ടാൻ കോൺഗ്രസ് നേതൃത്വം സജീവമായ നീക്കങ്ങൾ ആരംഭിച്ചതായാണ് വിവരം. കെപിസിസിയിലെ മുതിർന്ന നേതാവ് അദ്ദേഹത്തെ ഫോണിൽ ബന്ധപ്പെട്ടതായും ജില്ലാ നേതാക്കൾ നേരിട്ടെത്തി ചർച്ച നടത്തിയതായും റിപ്പോർട്ടുകളുണ്ട്. സ്ഥാനാർത്ഥി പ്രഖ്യാപനം ഔദ്യോഗികമായി വന്ന ശേഷം തന്റെ അന്തിമ തീരുമാനം അറിയിക്കാമെന്നാണ് മുകുന്ദൻ നൽകിയിട്ടുള്ള മറുപടി.
മുകുന്ദൻ സ്വതന്ത്രനായി മത്സരിക്കുകയോ യുഡിഎഫ് പക്ഷത്തേക്ക് മാറുകയോ ചെയ്താൽ അത് നാട്ടികയിൽ എൽഡിഎഫിന് കനത്ത തിരിച്ചടിയാകും. തൃശൂരിലെ പ്രധാനപ്പെട്ട പട്ടികജാതി സംവരണ മണ്ഡലമായ നാട്ടികയിൽ ഈ ഭിന്നത തിരഞ്ഞെടുപ്പ് ഫലത്തെ നേരിട്ട് ബാധിക്കുമെന്നുറപ്പാണ്.
Story Summary:
Senior CPI leader and sitting MLA of Nattika, C.C. Mukundan, is reportedly at odds with the party leadership after being denied a second term. The party’s decision to field former MLA Geetha Gopi, bypassing the usual norms, has triggered a protest. Disillusioned with the district leadership’s internal politics, Mukundan is considering contesting as an independent or potentially joining hands with the UDF. Congress leaders have already approached him, seeing his popular image and simplicity as a key to winning the Nattika seat.

