കോഴിക്കോട്: മുതിർന്ന നേതാവ് ഡോ. എം.കെ. മുനീർ കൊടുവള്ളി സീറ്റ് ഒഴിഞ്ഞ് കോഴിക്കോട് സൗത്തിലേക്ക് മടങ്ങാൻ താൽപ്പര്യം പ്രകടിപ്പിച്ചതോടെ കൊടുവള്ളിയിൽ അവകാശവാദവുമായി പ്രാദേശിക-സംസ്ഥാന നേതാക്കൾ രംഗത്ത്. സിറ്റിങ് സീറ്റിൽ പിടിമുറുക്കാൻ ജില്ലാ നേതാക്കൾ സമ്മർദ്ദം ശക്തമാക്കിയത് മുസ്ലിം ലീഗ് നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുകയാണ്.(Assembly elections, fight in Muslim League for Koduvally seat)
മണ്ഡലത്തിന് പുറത്തുള്ളവർ വേണ്ടെന്നും പ്രാദേശിക നേതാക്കൾക്ക് പരിഗണന നൽകണമെന്നുമാണ് ജില്ലാ കമ്മിറ്റിയുടെ ആവശ്യം. പ്രധാനമായും മൂന്ന് പേരാണ് സീറ്റിനായി രംഗത്തുള്ളത്: എം.എ. റസാഖ് മാസ്റ്റർ, എ.പി. മജീദ് മാസ്റ്റർ, വി.എം. ഉമ്മർ മാസ്റ്റർ.
മണ്ഡലത്തിൽ നിന്നുള്ള സ്ഥാനാർത്ഥി വേണമെന്ന് കൊടുവള്ളി മണ്ഡലം കമ്മിറ്റിയും കടുത്ത നിലപാടെടുത്തതോടെ പ്രാദേശിക വികാരം അവഗണിക്കാൻ നേതൃത്വത്തിന് കഴിയാത്ത സാഹചര്യമാണ്. പ്രാദേശിക നേതാക്കളുടെ എതിർപ്പ് നിലനിൽക്കുമ്പോഴും മണ്ഡലം തിരിച്ചുപിടിക്കാൻ കരുത്തരായ സംസ്ഥാന നേതാക്കളെ ഇറക്കാനും ലീഗ് ആലോചിക്കുന്നുണ്ട്.

