കോട്ടയം: വൈക്കം നിയമസഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് മുന്നണികൾക്കുള്ളിൽ കലഹം രൂക്ഷമാകുന്നു. സീറ്റ് വിഭജനത്തെയും വ്യക്തികളെയും ചൊല്ലിയുള്ള തർക്കങ്ങൾ പരിഹരിക്കാനാകാതെ നേതൃത്വങ്ങൾ വലയുകയാണ്.(Assembly election Candidate battle intensifies in Vaikom, Protests are strong on all 3 Political fronts)
യു.ഡി.എഫ് സ്ഥാനാർത്ഥിയായി സണ്ണി എം. കപിക്കാടിനെ പരിഗണിക്കുന്നതിനെതിരെ കോൺഗ്രസ് പ്രാദേശിക നേതൃത്വം രംഗത്തെത്തി.സണ്ണി എം. കപിക്കാടിനെ അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി വൈക്കം, തലയോലപ്പറമ്പ് ബ്ലോക്ക് കമ്മിറ്റികൾ കെ.പി.സി.സിക്ക് കത്ത് നൽകി. കെ. ബിനിമോൻ, പി.ആർ. സോന, വിജയമ്മ ബാബു എന്നിവരിലൊരാളെ സ്ഥാനാർത്ഥിയാക്കണമെന്നാണ് പ്രവർത്തകരുടെ ആവശ്യം.
സി.കെ. ആശയ്ക്ക് ഒരു അവസരം കൂടി നൽകാനുള്ള സി പി എം സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശം വൈക്കം മണ്ഡലം കമ്മിറ്റി തള്ളി. മണ്ഡലം കമ്മിറ്റി ജില്ലാ നേതൃത്വത്തിന് നൽകിയ പട്ടികയിൽ സി.കെ. ആശയുടെ പേരില്ല. പി. പ്രദീപ്, എം.കെ. രാജേഷ്, ശ്രീലക്ഷ്മി അജി, നയനകുമാർ എന്നിവരെയാണ് മണ്ഡലം കമ്മിറ്റി നിർദ്ദേശിച്ചിരിക്കുന്നത്.
എൻ.ഡി.എയിൽ ബി.ഡി.ജെ.എസ് മത്സരിക്കുന്ന വൈക്കം സീറ്റിനായി ബി.ജെ.പി അവകാശവാദം ഉന്നയിച്ചതോടെ തർക്കം ഉടലെടുത്തു. മുൻ എം.എൽ.എ കെ. അജിത്തിനെ മത്സരിപ്പിക്കാനായി സീറ്റ് ബി.ജെ.പിക്ക് വിട്ടുനൽകണമെന്നാണ് ആവശ്യം.

