ടെഹ്‌റാൻ: പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ മരണം സ്ഥിരീകരിച്ചതോടെ ഇറാൻ ഒരു പുതിയ ഭരണഘടനാ ഘട്ടത്തിലേക്ക് കടക്കുന്നു. 35 വർഷം നീണ്ട ഖമേനി യുഗത്തിന് അന്ത്യമായതോടെ, രാജ്യത്തിന്റെ ഭരണം ആര് ഏറ്റെടുക്കുമെന്നതിനെക്കുറിച്ചുള്ള ചർച്ചകൾ സജീവമായി. ഖമേനിക്കൊപ്പം മകൾ, മരുമകൻ, ചെറുമകൻ എന്നിവരും കൊല്ലപ്പെട്ടുവെന്ന വാർത്തകൾ പുറത്തുവന്നതോടെ വലിയൊരു കുടുംബ ദുരന്തം കൂടിയാണ് ടെഹ്‌റാനിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.(Who will step up after Khamenei? Iran in constitutional crisis)
ഇറാനിയൻ ഭരണഘടന അനുസരിച്ച് പരമോന്നത നേതാവ് അന്തരിച്ചാൽ അധികാരം കൈമാറാൻ കൃത്യമായ ചട്ടങ്ങളുണ്ട്. പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നതുവരെ പ്രസിഡന്റ്, ജുഡീഷ്യറി തലവൻ, ഗാർഡിയൻ കൗൺസിലിൽ നിന്നുള്ള ഒരു പുരോഹിതൻ എന്നിവരടങ്ങുന്ന മൂന്നംഗ സമിതി രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുക്കും.88 അംഗങ്ങളുള്ള ഈ പണ്ഡിത സഭയ്ക്കാണ് പുതിയ നേതാവിനെ തിരഞ്ഞെടുക്കാനുള്ള പൂർണ്ണ അധികാരം. ഇവർ അടിയന്തരമായി യോഗം ചേർന്ന് യോഗ്യനായ ഒരാളെ കണ്ടെത്തണം.
മികച്ച ഇസ്‌ലാമിക് പാണ്ഡിത്യം, നീതിബോധം, രാഷ്ട്രീയ വീക്ഷണം, ഭരണനിപുണത എന്നിവയുള്ള വ്യക്തിയെ മാത്രമേ ഈ പദവിയിലേക്ക് പരിഗണിക്കൂ. നിലവിലെ സാഹചര്യത്തിൽ നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനിക്ക് കൂടുതൽ അധികാരങ്ങൾ നൽകി ഭരണസ്ഥിരത ഉറപ്പാക്കാൻ ഇറാൻ ശ്രമിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.
ഖമേനിയുടെ മരണവിവരം ഡൊണാൾഡ് ട്രംപ് പുറത്തുവിട്ടത് ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസികളിൽ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്നാണ് കരുതപ്പെടുന്നത്. യുഎസ് രഹസ്യാന്വേഷണ ഏജൻസികളോ പെന്റഗണോ ഔദ്യോഗികമായി ഈ വിവരം കൈമാറുന്നതിന് മുൻപേ ട്രംപ് തന്റെ ‘ട്രൂത്ത് സോഷ്യൽ’ അക്കൗണ്ടിലൂടെ ഇത് പ്രഖ്യാപിച്ചിരുന്നു. ഇസ്രയേൽ ഇതിനോടകം തന്നെ ഈ വധത്തിന്റെ ഉത്തരവാദിത്തം പരോക്ഷമായി ഏറ്റെടുത്ത സാഹചര്യത്തിൽ, ട്രംപിന്റെ പ്രസ്താവന കൂടുതൽ വിശ്വാസ്യത നേടുകയാണ്.
ഖമേനിയുടെ മരണം മനഃശാസ്ത്രപരമായ യുദ്ധം മാത്രമാണെന്ന് പറഞ്ഞ് നേരത്തെ അധികൃതർ തള്ളിയിരുന്നെങ്കിലും, ഇപ്പോൾ വാർത്തകൾ സത്യമാണെന്ന് വ്യക്തമായിട്ടുണ്ട്. പുതിയ നേതാവിനെ കണ്ടെത്തുന്നതുവരെ ഇറാന് മുന്നിൽ നിരവധി വെല്ലുവിളികളുണ്ട്. സൈന്യത്തിന്റെ ഏകോപനം നഷ്ടപ്പെടാതെ നിലനിർത്തുക. ഇസ്രയേലിന്റെയും അമേരിക്കയുടെയും ഭാഗത്തുനിന്നുള്ള തുടർ ആക്രമണങ്ങളെ പ്രതിരോധിക്കുക. ആഭ്യന്തര പ്രക്ഷോഭങ്ങൾ ഉണ്ടാകാതെ നോക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു.

