ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന സാഹചര്യത്തിൽ ഇസ്രായേലിലേക്കുള്ള വിമാന സർവീസുകൾ മെയ് 31 വരെ എയർ ഇന്ത്യ നിർത്തിവെച്ചു. ന്യൂഡൽഹി – ടെൽ അവീവ് റൂട്ടിലുള്ള സർവീസുകളാണ് താൽക്കാലികമായി റദ്ദാക്കിയതെന്ന് എയർ ഇന്ത്യ എക്സിക്യൂട്ടീവ് സ്ഥിരീകരിച്ചു.(West Asian war, Air India suspends flights to Israel till May 31)
ഭൂരിഭാഗം അന്താരാഷ്ട്ര വിമാനക്കമ്പനികളും ടെൽ അവീവ് റൂട്ടിലെ സർവീസുകൾ നേരത്തെ തന്നെ അവസാനിപ്പിച്ചിരുന്നു. നിലവിൽ ഇസ്രായേൽ വിമാനക്കമ്പനികളായ എൽ അൽ, ഇസ്ര എയർ, ആർക്കിയ, എയർ ഹൈഫ എന്നിവ മാത്രമാണ് കടുത്ത നിയന്ത്രണങ്ങളോടെ സർവീസ് നടത്തുന്നത്. വിമാന സർവീസുകൾ നിലച്ചത് ഇസ്രായേലിൽ കഴിയുന്ന ഇന്ത്യക്കാരെ വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
വ്യക്തിപരമായ ആവശ്യങ്ങൾക്കോ ജോലി സംബന്ധമായ കാര്യങ്ങൾക്കോ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരും, വർധിച്ചുവരുന്ന യുദ്ധഭീതിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നവരും ഇതോടെ കുടുങ്ങിയിരിക്കുകയാണ്. നിലവിൽ ഇസ്രായേലിൽ നിന്ന് പുറത്തുകടക്കാൻ ആഗ്രഹിക്കുന്നവർ ജോർദാൻ അല്ലെങ്കിൽ ഈജിപ്ത് വഴി കരമാർഗ്ഗം യാത്ര ചെയ്യേണ്ട അവസ്ഥയാണ്. പ്രതിസന്ധി ഘട്ടത്തിൽ ഇസ്രായേലിലെ ഇന്ത്യൻ മിഷൻ പ്രവാസികൾക്ക് ആവശ്യമായ സഹായങ്ങൾ നൽകി വരുന്നുണ്ട്.
24 മണിക്കൂറും പ്രവർത്തിക്കുന്ന എമർജൻസി ലൈൻ എംബസി തുറന്നിട്ടുണ്ട്. പ്രവാസികളുടെ വിവരങ്ങൾ ശേഖരിക്കുന്നതിനായി വിപുലമായ രജിസ്ട്രേഷൻ ഡ്രൈവ് ആരംഭിച്ചു. ശനിയാഴ്ച സ്ഥാനപതി ജെ.പി. സിംഗും എംബസി ഉദ്യോഗസ്ഥരും ഇസ്രായേലിലുടനീളമുള്ള ഇന്ത്യൻ തൊഴിലാളികളുമായും വിദ്യാർത്ഥികളുമായും വീഡിയോ കോൺഫറൻസ് വഴി സംസാരിച്ചു. നിലവിലെ പ്രതിസന്ധി ഘട്ടത്തിലും അതിനുശേഷവും എല്ലാവിധ പിന്തുണയും അദ്ദേഹം ഉറപ്പുനൽകി.
ജനുവരി ഒന്നിനാണ് അത്യാധുനിക ബോയിംഗ് 787 ഡ്രീംലൈനർ വിമാനങ്ങൾ ഉപയോഗിച്ച് ന്യൂഡൽഹി – ടെൽ അവീവ് നേരിട്ടുള്ള സർവീസുകൾ പുനരാരംഭിച്ചത്. ആഴ്ചയിൽ നാല് സർവീസുകളാണ് ഉണ്ടായിരുന്നത്. എന്നാൽ അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാനെ ആക്രമിച്ചതോടെ സർവീസുകൾ താറുമാറായി. ഇറാന്റെ തിരിച്ചടിയോടെ യുദ്ധം ഗൾഫ് മേഖലയിലാകെ വ്യാപിക്കുകയും ഹോർമുസ് കടലിടുക്ക് വഴിയുള്ള ഊർജ്ജ വിതരണ ശൃംഖലയെയും ആഗോള സാമ്പത്തിക വ്യവസ്ഥയെയും ദോഷകരമായി ബാധിക്കുകയും ചെയ്തിരിക്കുകയാണ്.

