വാഷിങ്ടൺ: ഇറാനുമായുള്ള സൈനിക നീക്കത്തിന്റെ കാര്യത്തിൽ പരസ്പരവിരുദ്ധമായ പ്രസ്താവനകളുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുദ്ധം അവസാന ഘട്ടത്തിലാണെന്ന് ഒരു വശത്ത് സൂചിപ്പിക്കുമ്പോഴും, ശത്രുവിനെ പൂർണ്ണമായി പരാജയപ്പെടുത്തും വരെ പിന്മാറില്ലെന്ന നിലപാടിലാണ് വൈറ്റ് ഹൗസ്. ട്രംപിന്റെ മാറിക്കൊണ്ടിരിക്കുന്ന നിലപാടുകൾ ആഗോളതലത്തിൽ വലിയ ആശയക്കുഴപ്പത്തിന് വഴിതുറന്നിരിക്കുകയാണ്.(War is almost over, Trump makes statements on Iran issue)
കഴിഞ്ഞ ദിവസം നൽകിയ ടെലിവിഷൻ അഭിമുഖത്തിൽ, ഇറാനുമായുള്ള യുദ്ധം ഏകദേശം പൂർത്തിയായെന്ന സൂചനയാണ് ട്രംപ് നൽകിയത്. ഇറാന്റെ സൈനിക ശേഷി ഗണ്യമായി കുറയ്ക്കാൻ സാധിച്ചെന്നും 90 ശതമാനം മിസൈൽ ലോഞ്ചറുകളും തകർത്തതായും അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ മണിക്കൂറുകൾക്ക് ശേഷം നടന്ന യോഗത്തിൽ ഈ പരാമർശം ആവർത്തിക്കാൻ ട്രംപ് തയ്യാറായില്ല.
യുദ്ധം നീളുന്നത് ആഗോള വിപണിയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നുണ്ട്. ആഗോളതലത്തിൽ എണ്ണവില കുതിച്ചുയരുന്നത് അമേരിക്കയ്ക്ക് വലിയ തലവേദനയാകുന്നു. വിപണി മൂല്യത്തിലുണ്ടാകുന്ന ഇടിവ് സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. ഇത് മറികടക്കാൻ ചില രാജ്യങ്ങൾക്ക് മേലുള്ള ഉപരോധം നീക്കുന്ന കാര്യം ആലോചനയിലാണെന്ന് ട്രംപ് അറിയിച്ചു. ഇറാൻ പരമോന്നത നേതാവായി മൊജ്തബ ഖമനേയിയെ തിരഞ്ഞെടുത്തതിനെ ട്രംപ് രൂക്ഷമായി വിമർശിച്ചു. ഇതൊരു നിരാശാജനകമായ തീരുമാനമാണെന്നും സമാധാന ശ്രമങ്ങൾക്ക് ഇത് തിരിച്ചടിയാകുമെന്നുമാണ് അമേരിക്കയുടെ വിലയിരുത്തൽ.

