ന്യൂയോർക്ക്: പശ്ചിമേഷ്യയിൽ ഇസ്രയേൽ-അമേരിക്ക സഖ്യവും ഇറാനും തമ്മിലുള്ള സൈനിക നീക്കങ്ങൾ ആഗോള യുദ്ധഭീതി പരത്തുന്ന സാഹചര്യത്തിൽ യുഎൻ രക്ഷാസമിതി അടിയന്തര യോഗം ചേർന്നു. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ അടിയന്തര ഇടപെടൽ വേണമെന്ന് യുഎൻ സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു.(War in the Middle East has destroyed everything, UNSC holds emergency meeting)
യുഎസ്-ഇസ്രയേൽ സംയുക്ത ആക്രമണവും ഇറാന്റെ പ്രത്യാക്രമണവും രാജ്യങ്ങളുടെ പരമാധികാരത്തിനും സുരക്ഷയ്ക്കുമെതിരായ കടന്നുകയറ്റമാണെന്ന് ഐക്യരാഷ്ട്രസഭ നിരീക്ഷിച്ചു. ഇത് അംഗീകരിക്കാനാവില്ലെന്നും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും യുഎൻ വ്യക്തമാക്കി. തങ്ങളുടെ നിലനിൽപ്പിനെതിരായ ഭീഷണി ഇല്ലാതാക്കാനാണ് ആക്രമണം നടത്തിയതെന്നും ഇത് ഒഴിവാക്കാനാവാത്ത നടപടിയായിരുന്നുവെന്നും ഇസ്രയേൽ അംബാസഡർ ഡാനി ഡാനൻ ന്യായീകരിച്ചു.
ഇസ്രയേലും അമേരിക്കയും ചേർന്ന് നടത്തിയത് ക്രൂരമായ യുദ്ധക്കുറ്റങ്ങളാണെന്നും ഇതിനെ പ്രതിരോധിക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്നും ഇറാൻ രക്ഷാസമിതിയിൽ വാദിച്ചു. സംഘർഷം ആഗോള തലത്തിൽ വൻ നയതന്ത്ര വിള്ളലുകൾക്ക് കാരണമായിരിക്കുകയാണ്. റഷ്യയും ചൈനയും ഇറാനെ പിന്തുണച്ച് പരസ്യമായി രംഗത്തെത്തി. അമേരിക്കയുടെ ഇടപെടൽ മേഖലയെ കൂടുതൽ അസ്ഥിരമാക്കുമെന്ന് ഇരുരാജ്യങ്ങളും മുന്നറിയിപ്പ് നൽകി. യൂറോപ്യൻ യൂണിയൻ സംഘർഷം ലഘൂകരിക്കാനുള്ള അടിയന്തര നയതന്ത്ര നീക്കങ്ങൾ ആരംഭിച്ചു.
വിഷയത്തിൽ ഭാരതം അതീവ ആശങ്ക രേഖപ്പെടുത്തി. വിദേശകാര്യ മന്ത്രാലയം ഇറാൻ, ഇസ്രയേൽ വിദേശകാര്യ മന്ത്രിമാരുമായി സംസാരിക്കുകയും സംയമനം പാലിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട കപ്പൽ പാതകളിലൊന്നായ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതോടെ ആഗോള വ്യാപാര മേഖല കടുത്ത പ്രതിസന്ധിയിലായി. അതേസമയം, ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതായി ഇറാൻ സ്ഥിരീകരിച്ചു.

