ലാമർദ്: തെക്കൻ ഇറാനിലെ ലാമർദ് നഗരത്തിൽ അമേരിക്ക വികസിപ്പിച്ചെടുത്ത അത്യാധുനിക മിസൈൽ പതിച്ച് വൻ നാശനഷ്ടം. ഫെബ്രുവരി 28-ന് നടന്ന ആക്രമണത്തിൽ ഒരു സ്പോർട്സ് ഹാളിനും സമീപത്തെ പ്രൈമറി സ്കൂളിനും നേരെയാണ് മിസൈൽ പതിച്ചത്. ആക്രമണത്തിൽ കുറഞ്ഞത് 21 പേർ കൊല്ലപ്പെട്ടതായി ഇറാനിയൻ മാധ്യമങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പുറത്തുവന്നു.(US tests new missile in Iran, It lands in a residential area)
പുറത്തുവിട്ട വീഡിയോകളും ചിത്രങ്ങളും വിശകലനം ചെയ്ത ആയുധവിദഗ്ധർ, അമേരിക്കൻ സൈന്യം വികസിപ്പിച്ചെടുത്ത പ്രിസിഷൻ സ്ട്രൈക്ക് മിസൈൽ ആണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് കണ്ടെത്തി. ലക്ഷ്യസ്ഥാനത്തിന് തൊട്ടുമുകളിൽ വെച്ച് പൊട്ടിത്തെറിക്കുകയും ആയിരക്കണക്കിന് ചെറുകഷണങ്ങൾ അതിവേഗത്തിൽ ചിതറിക്കുകയും ചെയ്യുന്ന രീതിയിലാണ് ഈ ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്. സ്പോർട്സ് ഹാളിനും സ്കൂളിനും സമീപത്തെ വീടുകൾക്കും ഉണ്ടായ നാശനഷ്ടങ്ങൾ ഈ മിസൈലിന്റെ പ്രത്യേകതകളുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി.
“PrSM മിസൈൽ ഉപയോഗിച്ചതായി ഞങ്ങൾക്ക് അറിയാമായിരുന്നുവെങ്കിലും, ഈ സിസ്റ്റത്തിന്റെ യഥാർത്ഥ പ്രഹരശേഷി ആദ്യമായാണ് ദൃശ്യമാകുന്നത്,” മിഡിൽബറി കോളേജിലെ ആണവ നിർവ്യാപന വിദഗ്ധൻ ജെഫ്രി ലൂയിസ് പറഞ്ഞു. നാശനഷ്ടങ്ങളുടെ രീതി പരിശോധിച്ച ആയുധവിദഗ്ധൻ ഫ്രെഡറിക് ഗ്രാസും ഈ വാദത്തെ പിന്തുണച്ചു. ലാമർദിൽ ഉപയോഗിച്ചത് PrSM മിസൈൽ തന്നെയാണെന്ന് ഒരു അമേരിക്കൻ ഉദ്യോഗസ്ഥനും സ്ഥിരീകരിച്ചിട്ടുണ്ട്.

