ടെഹ്‌റാൻ: പശ്ചിമേഷ്യയെ പിടിച്ചുകുലുക്കി ഇറാന്റെ പരമോന്നത നേതൃത്വത്തെ പൂർണ്ണമായും ഇല്ലാതാക്കുന്ന സൈനിക നീക്കവുമായി അമേരിക്കയും ഇസ്രയേലും. ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെ, രാജ്യത്തിന്റെ പ്രതിരോധം നിയന്ത്രിച്ചിരുന്ന ഏഴ് സുപ്രധാന സൈനിക മേധാവികളെയും വധിച്ചതായി ഇസ്രയേൽ സൈന്യം (IDF) അവകാശപ്പെട്ടു. ഇതിൽ പ്രധാനികളായ അലി ഷംഖാനി, മുഹമ്മദ് പാക്‌പോർ എന്നിവരുടെ മരണം ഇറാൻ സ്ഥിരീകരിച്ചതോടെ രാജ്യം കടുത്ത പ്രതിസന്ധിയിലായി.(US-Israeli alliance breaks the backbone of the Iranian regime, 7 defense chiefs killed after Khamenei)
ഇറാന്റെ സൈനിക ശക്തിയായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (IRGC) തലപ്പത്തുള്ള ഏഴ് പേരെയാണ് ഇസ്രയേൽ വധിച്ചത്. അലി ഷംഖാനി (പ്രതിരോധ കൗൺസിൽ സെക്രട്ടറിയും സുരക്ഷാ ഉപദേഷ്ടാവും), മുഹമ്മദ് പാക്‌പോർ (ഐആർജിസി ഗ്രൗണ്ട് ഫോഴ്‌സ് കമാൻഡർ), അസീസ് നസീർസാദ (പ്രതിരോധ മന്ത്രി), സലേ അസാദി, മുഹമ്മദ് ഷിരാസി, ഹൊസൈൻ ജബാൽ അസെലിൻ, റെസ മൊസാഫാരി നിയ എന്നിവരാണിവർ.
ടെഹ്‌റാനിലെ ഖമേനിയുടെ ഓഫീസ് പൂർണ്ണമായും തകർന്ന നിലയിലുള്ള ദൃശ്യങ്ങൾ പുറത്തുവന്നു. ഖമേനിക്കൊപ്പം അദ്ദേഹത്തിന്റെ മകൾ, മരുമകൻ, പേരക്കുട്ടി എന്നിവരും വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. രാത്രി മുഴുവൻ നീണ്ടുനിന്ന വ്യോമാക്രമണങ്ങളിൽ ഇതുവരെ 201 പേർ കൊല്ലപ്പെട്ടതായും ആയിരത്തിലേറെ പേർക്ക് പരിക്കേറ്റതായും ഇറാൻ ഭരണകൂടം ഔദ്യോഗികമായി സമ്മതിച്ചു. എന്നാൽ മരണസംഖ്യ ഇതിലും വളരെ കൂടുതലായിരിക്കുമെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
യുഎസ്-ഇസ്രയേൽ ആക്രമണത്തിന് മറുപടിയായി ഇറാൻ തങ്ങളുടെ പ്രത്യാക്രമണം ജനവാസ മേഖലകളിലേക്ക് വ്യാപിപ്പിച്ചു. ഇത് ഗൾഫ് രാജ്യങ്ങളെ കടുത്ത ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ദുബായ്, അബുദാബി, കുവൈറ്റ്, ബഹ്‌റൈൻ വിമാനത്താവളങ്ങൾക്ക് നേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തി. യുഎഇ, ഖത്തർ, കുവൈറ്റ്, ബഹ്‌റൈൻ എന്നിവിടങ്ങളിലേക്ക് ഇറാൻ തൊടുത്തുവിട്ട മിസൈലുകളിൽ പലതും പ്രതിരോധ സംവിധാനങ്ങൾ തകർത്തതായാണ് വിവരം. ഗൾഫ് മേഖലയിൽ ജനജീവിതം പൂർണ്ണമായും തടസ്സപ്പെട്ടു. സ്കൂളുകൾക്കും ഓഫീസുകൾക്കും അവധി പ്രഖ്യാപിക്കുകയും ആളുകളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.

