വാഷിംഗ്ടൺ: ദശാബ്ദങ്ങളായി തുടരുന്ന പശ്ചിമേഷ്യൻ സംഘർഷങ്ങൾക്ക് അന്ത്യം കുറിക്കാനുള്ള നിർണ്ണായക നീക്കങ്ങളുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാൻ ആണവായുധം നിർമ്മിക്കില്ലെന്ന് ഉറപ്പുനൽകിയതായും രാജ്യവുമായി ഉടൻ സമാധാന കരാറിൽ ഒപ്പിടാനാകുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് വ്യക്തമാക്കി. ഇറാനിൽ പുതിയൊരു നേതൃനിര ഉദയം ചെയ്തിട്ടുണ്ടെന്നും അവർ കരാറിനായി അതിയായി ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Trump says Iran agreed to not have nuclear weapon)
ഇറാനുമായുള്ള യുദ്ധസാഹചര്യം ഒഴിവാക്കാൻ 15 ഇനങ്ങളടങ്ങിയ വിപുലമായ സമാധാന പദ്ധതിയാണ് അമേരിക്ക മുന്നോട്ട് വെച്ചിരിക്കുന്നത്. ഇറാന്റെ പക്കലുള്ള എല്ലാ ആണവ സാമഗ്രികളും നശിപ്പിക്കണം. യുറേനിയം സമ്പുഷ്ടീകരണം പൂർണ്ണമായും അവസാനിപ്പിക്കുകയും നിലവിലുള്ള സമ്പുഷ്ട യുറേനിയം രാജ്യത്തിന് പുറത്തേക്ക് മാറ്റുകയും വേണം. ബാലിസ്റ്റിക് മിസൈലുകളുടെ പരീക്ഷണത്തിനും വികസനത്തിനും കർശന നിയന്ത്രണം ഏർപ്പെടുത്തും.
അന്താരാഷ്ട്ര കപ്പൽ ഗതാഗതം സുഗമമാക്കുന്നതിനായി ഹോർമുസ് കടലിടുക്കിനെ ‘സ്വതന്ത്ര സമുദ്ര മേഖല’ ആയി പ്രഖ്യാപിക്കണം. ഹമാസ്, ഹിസ്ബുള്ള തുടങ്ങിയ സംഘടനകൾക്ക് നൽകിവരുന്ന സാമ്പത്തിക-സൈനിക സഹായങ്ങൾ ഇറാൻ പൂർണ്ണമായും അവസാനിപ്പിക്കണം. ചർച്ചകൾ പൂർത്തിയാക്കുന്നതിനായി ഒരു മാസത്തെ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചേക്കും.
കരാർ അംഗീകരിക്കുകയാണെങ്കിൽ ഇറാന് മേലുള്ള കടുത്ത സാമ്പത്തിക ഉപരോധങ്ങൾ നീക്കം ചെയ്യാൻ അമേരിക്ക തയ്യാറാകും. കൂടാതെ, സമാധാനപരമായ ആവശ്യങ്ങൾക്കായി ആണവനിലയങ്ങൾ നിർമ്മിക്കാൻ ഇറാന് സാങ്കേതിക സഹായം നൽകുമെന്നും ട്രംപ് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഞാൻ ആരെയും അന്ധമായി വിശ്വസിക്കാറില്ല, എന്നാൽ ഇപ്പോൾ ശരിയായ ആളുകളുമായാണ് ചർച്ചകൾ നടക്കുന്നത്, ഡോണൾഡ് ട്രംപ് പറഞ്ഞു.
അമേരിക്കയുമായുള്ള ചർച്ചകളിൽ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിനെ മുഖ്യ മധ്യസ്ഥനാക്കാനാണ് ഇറാൻ താൽപ്പര്യപ്പെടുന്നത്. എന്നാൽ, ഇറാൻ സൈനിക തലപ്പത്ത് നിന്ന് പ്രകോപനപരമായ പ്രസ്താവനകളും പുറത്തുവരുന്നുണ്ട്. “ഇനി കണ്ണിന് പകരം കണ്ണെന്ന രീതിയിലാവില്ല പ്രതികാരം, മറിച്ച് കണ്ണിന് പകരം തല എന്ന രീതിയിലായിരിക്കും” എന്ന് ഐ.ആർ.ജി.സി മുൻ തലവൻ മുന്നറിയിപ്പ് നൽകി.

