വാഷിംഗ്ടൺ: ഇറാനെതിരെ നടത്തിയ വിവാദ സൈനിക നടപടി രാജ്യവ്യാപകമായ വിമർശനത്തിന് വഴിവെച്ചതോടെ, അതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് കൈകഴുകി ഡൊണാൾഡ് ട്രംപ്. ഇറാനുമായുള്ള യുദ്ധത്തിലേക്ക് നയിച്ച സാഹചര്യങ്ങൾക്കും സൈനിക നീക്കങ്ങൾക്കും ഉത്തരവാദി പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് ആണെന്ന് ട്രംപ് ആരോപിച്ചു.(Trump blames Of Iran War On Pentagon Chief Pete Hegseth)
തിങ്കളാഴ്ച ടെന്നസിയിൽ നടന്ന പൊതുസമ്മേളനത്തിലാണ് തന്റെ ഭരണകൂടത്തിലെ പ്രധാനിയായ പ്രതിരോധ സെക്രട്ടറിയെ പരസ്യമായി തള്ളിപ്പറഞ്ഞ് ട്രംപ് രംഗത്തെത്തിയത്. ടെഹ്‌റാനെതിരെ സൈനിക നടപടി അനിവാര്യമാണെന്ന ശക്തമായ നിലപാട് സ്വീകരിച്ചത് പീറ്റ് ഹെഗ്‌സെത്താണെന്ന് ട്രംപ് വിശദീകരിച്ചു. അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളാണ് യുദ്ധത്തിലേക്ക് നയിച്ചതെന്നാണ് ട്രംപിന്റെ വാദം.
സൈനിക നടപടിക്കെതിരെ അമേരിക്കയിൽ ജനരോഷം ശക്തമായ പശ്ചാത്തലത്തിലാണ് ട്രംപ് പഴി പ്രതിരോധ സെക്രട്ടറിക്ക് മേൽ ചാരുന്നത്. യുഎസ് ഭരണനേതൃത്വത്തിനുള്ളിൽ നിലനിൽക്കുന്ന കടുത്ത അഭിപ്രായവ്യത്യാസങ്ങളാണ് ട്രംപിന്റെ പ്രസ്താവനയിലൂടെ പുറത്തുവരുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

