ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധം ആളിപ്പടരുന്നതിനിടെ ഇറാന്റെ ‘ഹോർമുസ് കടലിടുക്ക്’ അടച്ചിടാനുള്ള തീരുമാനം ഇന്ത്യയെ കടുത്ത ഊർജ്ജ പ്രതിസന്ധിയിലേക്ക് നയിക്കുന്നു. രാജ്യത്തെ മൊത്തം എണ്ണ ഇറക്കുമതിയുടെ പകുതിയോളം ഈ പാതയിലൂടെയാണ് എത്തുന്നത്. ഇറാഖ്, സൗദി അറേബ്യ, യുഎഇ, കുവൈത്ത് എന്നിവിടങ്ങളിൽ നിന്നുള്ള വിതരണം തടസ്സപ്പെട്ടതോടെ ബദൽ മാർഗ്ഗങ്ങൾ തേടുകയാണ് കേന്ദ്ര സർക്കാർ.(Strait of Hormuz closed, Fuel and LPG crisis intensifies in India)
അമേരിക്കയുമായുള്ള ചർച്ചകളെത്തുടർന്ന് റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ കുറച്ചിരുന്നെങ്കിലും, നിലവിലെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് വീണ്ടും റഷ്യയെ ആശ്രയിക്കാൻ സർക്കാർ ആലോചിക്കുന്നു. ഏഷ്യൻ സമുദ്രമേഖലയിൽ ഇപ്പോൾ ലഭ്യമായ ഏകദേശം ഒരു കോടി ബാരലോളം റഷ്യൻ എണ്ണ ഇന്ത്യയ്ക്ക് വലിയ ആശ്വാസമാകുമെന്നാണ് കരുതപ്പെടുന്നത്. ക്രൂഡ് ഓയിലിനേക്കാൾ ഉപരിയായി ഇന്ത്യയെ ഭയപ്പെടുത്തുന്നത് പാചകവാതകത്തിന്റെ ലഭ്യതയാണ്.
ഇന്ത്യ ഉപയോഗിക്കുന്ന പാചകവാതകത്തിന്റെ 80-85 ശതമാനവും ഇറക്കുമതി ചെയ്യുന്നതാണ്. ഇതിൽ സിംഹഭാഗവും വരുന്നത് ഹോർമുസ് പാതയിലൂടെയാണ്. ക്രൂഡ് ഓയിലിനെപ്പോലെ എൽപിജിക്ക് വലിയ തോതിലുള്ള തന്ത്രപ്രധാന ശേഖരം ഇന്ത്യയ്ക്കില്ല. പ്രതിസന്ധി നീണ്ടുപോയാൽ രാജ്യത്ത് പാചകവാതക വിതരണത്തിന് പരിധി ഏർപ്പെടുത്തിയേക്കുമെന്ന് വിപണി വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
നിലവിൽ പത്ത് ദിവസത്തേക്കുള്ള എണ്ണ ശേഖരം മാത്രമാണ് ഇന്ത്യയുടെ പക്കലുള്ളത്. പ്രതിസന്ധി മറികടക്കാൻ അമേരിക്ക, പശ്ചിമാഫ്രിക്ക, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള ഇറക്കുമതി വർദ്ധിപ്പിക്കാൻ ശ്രമമുണ്ട്. പെട്രോളിയം മന്ത്രാലയം സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും ഇന്ധന ലഭ്യത ഉറപ്പാക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

