മാഡ്രിഡ്: ഇറാൻ ആക്രമണത്തിനായി സ്പെയിനിലെ വ്യോമത്താവളങ്ങൾ ഉപയോഗിക്കാൻ അനുവദിക്കാത്തതിനെത്തുടർന്ന് സ്പെയിനുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തെ തള്ളി യൂറോപ്യൻ യൂണിയൻ. സ്പെയിനിനെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള നീക്കം യൂണിയന് നേരെയുള്ള വെല്ലുവിളിയാണെന്ന് ഇയു കമ്മീഷൻ വൈസ് പ്രസിഡന്റ് തെരേസ റിബേര വ്യക്തമാക്കി.(Spain will not give in to Trump’s threat, European Union supports)
സ്പെയിനിനെതിരെയുള്ള സാമ്പത്തിക ഉപരോധം പ്രായോഗികമല്ലെന്ന് യൂറോപ്യൻ യൂണിയൻ ചൂണ്ടിക്കാട്ടുന്നു. യൂണിയനിലെ 27 അംഗരാജ്യങ്ങളുടെയും വ്യാപാര കരാറുകൾ കൈകാര്യം ചെയ്യുന്നത് യൂറോപ്യൻ കമ്മീഷനാണ്. അതിനാൽ ഒരു രാജ്യത്തെ മാത്രം ലക്ഷ്യം വെച്ച് വ്യാപാരം വിച്ഛേദിക്കാൻ ട്രംപിന് കഴിയില്ലെന്ന് റിബേര ഓർമ്മിപ്പിച്ചു.
യുഎസ് ഉപരോധം മൂലമുണ്ടാകുന്ന ആഘാതം നേരിടാൻ സ്പെയിനിന് ആവശ്യമായ വിഭവങ്ങളുണ്ടെന്നും യൂണിയൻ അവർക്കൊപ്പം നിൽക്കുമെന്നും ഇയു വ്യക്തമാക്കി. അമേരിക്കൻ ഭീഷണിക്ക് മുന്നിൽ മുട്ടുമടക്കില്ലെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പ്രഖ്യാപിച്ചു. “യുദ്ധം വേണ്ട” എന്ന ലളിതമായ വാക്കുകളിലാണ് അദ്ദേഹം സ്പെയിനിന്റെ നയം വ്യക്തമാക്കിയത്. പ്രതികാരം ഭയന്ന് ലോകത്തിന് ഹാനികരമായ കാര്യങ്ങളിൽ പങ്കാളികളാകാൻ സ്പെയിൻ തയ്യാറല്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സ്പെയിനിലെ റോട്ട, മോറോൺ താവളങ്ങളിൽ നിന്ന് 15 യുഎസ് വിമാനങ്ങൾ ഇതിനോടകം തിരിച്ചുപറന്നു. സ്വന്തം താവളങ്ങൾ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന സ്പെയിനിന്റെ കർശന നിലപാടിനെ തുടർന്നാണിത്.

