ടെഹ്റാൻ: മേഖലയിലെ യുദ്ധം അവസാനിപ്പിക്കാൻ മൂന്ന് പ്രധാന നിബന്ധനകൾ മുന്നോട്ടുവെച്ച് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ. അമേരിക്കയും ഇസ്രായേലും ഇറാന്റെ നിയമാനുസൃതമായ അവകാശങ്ങൾ അംഗീകരിക്കാൻ തയ്യാറായാൽ സമാധാനത്തിന്റെ പാത സ്വീകരിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി. റഷ്യൻ, പാകിസ്താൻ നേതാക്കളുമായി നടത്തിയ ചർച്ചകളിലും അദ്ദേഹം ഇക്കാര്യം ആവർത്തിച്ചു.(Ready for peace, Iranian President with 3 conditions)
ഇറാന്റെ പരമാധികാരംപൂർണ്ണമായും അംഗീകരിക്കണം. യുദ്ധവും ആക്രമണങ്ങളും മൂലം രാജ്യത്തുണ്ടായ നാശനഷ്ടങ്ങൾക്ക് മതിയായ നഷ്ടപരിഹാരം നൽകണം. ഭാവിയിൽ സമാനമായ രീതിയിലുള്ള സംഘർഷങ്ങൾ ഉണ്ടാകില്ലെന്ന് അന്താരാഷ്ട്ര തലത്തിൽ ഉറപ്പ് നൽകണം.
മേഖലയിലെ സമാധാനത്തിനായി ഇറാൻ പ്രതിജ്ഞാബദ്ധമാണ്. എന്നാൽ ഈ യുദ്ധം അവസാനിപ്പിക്കാനുള്ള ഏക മാർഗ്ഗം ഇറാന്റെ അവകാശങ്ങൾ അംഗീകരിക്കുക എന്നതാണ്, എന്ന് മസൂദ് പെസഷ്കിയാൻ വ്യക്തമാക്കി. ഗൾഫ് മേഖലയിൽ ഇറാൻ നടത്തുന്ന ആക്രമണങ്ങൾ ഉടൻ നിർത്തണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം യുഎൻ രക്ഷാസമിതി പാസാക്കിയിരുന്നു. എന്നാൽ ഈ പ്രമേയം പക്ഷപാതപരവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് ഇറാൻ ആരോപിച്ചു. പ്രമേയത്തിന്റെ വോട്ടെടുപ്പിൽ നിന്ന് റഷ്യയും ചൈനയും വിട്ടുനിന്നത് ശ്രദ്ധേയമാണ്.

