തിരുവനന്തപുരം: ഇറാൻ-ഇസ്രായേൽ സംഘർഷം ഗൾഫ് മേഖലയെയാകെ ആശങ്കയിലാഴ്ത്തിയിരിക്കെ, അവിടെ കഴിയുന്ന ലക്ഷക്കണക്കിന് മലയാളികളുടെ സുരക്ഷയ്ക്കായി കേന്ദ്ര സർക്കാർ സജീവമായി ഇടപെടണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു (Ramesh Chennithala Letter S Jaishankar). വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന് നൽകിയ കത്തിലാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്.
യുഎഇ, കുവൈത്ത്, ഒമാൻ, സൗദി അറേബ്യ തുടങ്ങി വിവിധ ഗൾഫ് രാജ്യങ്ങളിൽ കഴിയുന്ന മലയാളികൾക്കിടയിൽ കടുത്ത ഭീതി നിലനിൽക്കുന്നുണ്ട്. അവർക്ക് സുരക്ഷിതത്വബോധം നൽകുന്നതിനായി എംബസികൾ വഴി ആവശ്യമായ നടപടികൾ സ്വീകരിക്കണം. സഹായം ആവശ്യമുള്ള പ്രവാസികൾക്ക് കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങളും പിന്തുണയും നൽകാൻ എല്ലാ ഇന്ത്യൻ എംബസികളിലും പ്രത്യേക സെല്ലുകൾ അല്ലെങ്കിൽ ഹെൽപ്പ് ഡെസ്കുകൾ ഉടൻ ആരംഭിക്കണം.
യുദ്ധവാർത്തകൾ വരുന്നതോടെ ഗൾഫിലുള്ളവരുടെ നാട്ടിലെ ബന്ധുക്കളും വലിയ മാനസിക സമ്മർദ്ദത്തിലാണ്. പ്രവാസികളിൽ നിന്നും തനിക്ക് നിരന്തരം ലഭിക്കുന്ന ഫോൺ സന്ദേശങ്ങൾ അവരുടെ വലിയ ഉത്കണ്ഠയാണ് സൂചിപ്പിക്കുന്നതെന്നും ചെന്നിത്തല കത്തിൽ ചൂണ്ടിക്കാട്ടി.
പശ്ചിമേഷ്യയിലെ പല രാജ്യങ്ങളും വ്യോമപാതകളിൽ നിയന്ത്രണം ഏർപ്പെടുത്തുകയും ആക്രമണങ്ങൾ തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ, പ്രവാസികളെ സംരക്ഷിക്കാൻ കേന്ദ്രത്തിന്റെ നേരിട്ടുള്ള ഇടപെടൽ അത്യാവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Story Summary: CWC member Ramesh Chennithala has written to External Affairs Minister S. Jaishankar, urging the central government to ensure the safety of non-resident Keralites amid the escalating Middle East conflict. He emphasized the need for special cells in Indian embassies across Gulf nations to provide timely guidance and support to the anxious expatriate community and their families in India.

