ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധം ആഗോള കായിക താരങ്ങളുടെ സുരക്ഷയെപ്പോലും ബാധിക്കുന്ന തരത്തിലേക്ക് വളരുന്നു. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ ബാഡ്മിന്റൺ താരം പി.വി. സിന്ധു, താൻ നേരിട്ട ഭീതിജനകമായ അനുഭവങ്ങൾ എക്സിലൂടെ പങ്കുവെച്ചു. താനുള്ള ഇടത്തിന് തൊട്ടടുത്ത് സ്ഫോടനമുണ്ടായതായും സാഹചര്യം വിവരണാതീതമാണെന്നും താരം വെളിപ്പെടുത്തി.(PV Sindhu stuck in Dubai as airport sustains damage due to US, Israel – Iran clash)
ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ ലണ്ടനിലേക്ക് പോകാനിരിക്കെയാണ് സിന്ധുവും സംഘവും ദുബായിൽ കുടുങ്ങിയത്. ഇറാൻ-ഇസ്രയേൽ സംഘർഷം വിമാനത്താവളത്തിനുള്ളിലേക്കും വ്യാപിച്ചതിന്റെ ഞെട്ടലിലാണ് താരം. ഓരോ മണിക്കൂർ കഴിയുന്തോറും അവസ്ഥ കൂടുതൽ ഭയപ്പെടുത്തുന്നതായി മാറുന്നു. ഞങ്ങൾ ഇരുന്നിരുന്ന സ്ഥലത്തിന് തൊട്ടടുത്ത് ഒരു സ്ഫോടനമുണ്ടായി. പുകയും അവശിഷ്ടങ്ങളും നിറഞ്ഞ അവിടെ നിന്ന് എന്റെ കോച്ചിന് ജീവൻ രക്ഷിക്കാൻ വേഗത്തിൽ ഓടി മാറേണ്ടി വന്നു. അങ്ങേയറ്റം സമ്മർദ്ദവും ഭയവും നിറഞ്ഞ നിമിഷങ്ങളായിരുന്നു അത് എന്ന് പി.വി. സിന്ധു കൂട്ടിച്ചേർത്തു.
നിലവിൽ സിന്ധുവും സംഘവും സുരക്ഷിതരാണെന്നാണ് റിപ്പോർട്ട്. വിമാനത്താവള അധികൃതർ ഇടപെട്ട് താരങ്ങളെ കൂടുതൽ സുരക്ഷിതമായ മറ്റൊരു ഇടത്തേക്ക് മാറ്റി. ദുബായിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ നൽകുന്ന നിരന്തരമായ പിന്തുണയ്ക്ക് താരം നന്ദി അറിയിച്ചു. മിസൈലുകൾ ആകാശത്ത് തകരുന്ന ശബ്ദങ്ങൾ കേൾക്കാമെന്നും സാധാരണ ജീവിതം എത്രത്തോളം ദുർബലമാണെന്ന് ഇത്തരം നിമിഷങ്ങൾ ഓർമ്മിപ്പിക്കുന്നുവെന്നും താരം കുറിച്ചു.

