ടെഹ്‌റാൻ: പശ്ചിമേഷ്യൻ യുദ്ധത്തിൽ താൽക്കാലിക വെടിനിർത്തലുണ്ടായെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദങ്ങൾ തള്ളി ഇറാൻ. യുഎസ് പ്രസിഡന്റുമായി യാതൊരുവിധ സമാധാന ചർച്ചകളും നടത്തിയിട്ടില്ലെന്ന് ഇറാൻ ഔദ്യോഗികമായി വ്യക്തമാക്കി. ട്രംപിന്റെ പ്രസ്താവനകൾ വ്യാജമാണെന്നും ആഗോള എണ്ണവിപണിയെ കൃത്രിമമായി നിയന്ത്രിക്കാനുള്ള നീക്കമാണിതെന്നും ഇറാൻ പാർലമെന്റ് സ്പീക്കർ ആരോപിച്ചു.(No peace talks took place, Iran rejects Trump’s claims)
രണ്ടുദിവസം നീണ്ട ചർച്ചകൾക്കൊടുവിൽ ഇറാനുമായി ക്രിയാത്മകമായ പുരോഗതി ഉണ്ടായെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. സമാധാനത്തിനായി ഇറാൻ ഇത്തവണ ഗൗരവമായ സമീപനമാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. ഹോർമുസ് കടലിടുക്ക് തുറക്കാൻ ഇറാൻ അഞ്ചുദിവസം കൂടി സമയം അനുവദിച്ചുവെന്നും ഈ കാലയളവിൽ ഇറാന്റെ ഊർജ്ജനിലയങ്ങൾ ആക്രമിക്കില്ലെന്നും ട്രംപ് പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച നിർദ്ദേശം യുദ്ധവകുപ്പിന് നൽകിയതായും അദ്ദേഹം ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
ട്രംപിന്റെ വാദങ്ങൾ പൂർണ്ണമായും തള്ളിക്കളഞ്ഞ ഇറാൻ, അമേരിക്കയുമായി ചർച്ചകൾ നടക്കുന്നില്ലെന്ന് ആവർത്തിച്ചു. യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷയിൽ ആഗോള വിപണിയിലുണ്ടായ ഉണർവും എണ്ണവിലയിലെ ഇടിവുമാണ് ഇത്തരം വ്യാജ വാർത്തകളിലൂടെ അമേരിക്ക ലക്ഷ്യമിടുന്നതെന്ന് ഇറാൻ കുറ്റപ്പെടുത്തി. ഇറാന്റെ ശക്തമായ താക്കീതിനെത്തുടർന്ന് ട്രംപിന് പിന്തിരിയേണ്ടി വന്നതാണെന്നും ചർച്ചകൾ നടന്നിട്ടില്ലെന്നും ഇറാനിയൻ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

