അബുദാബി: പശ്ചിമേഷ്യയിൽ യുദ്ധസാഹചര്യം അതീവ ഗുരുതരമായി തുടരുന്നതിനിടെ, വ്യോമയാന മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ യുഎഇ അടിയന്തര നടപടികൾ സ്വീകരിച്ചു. കഴിഞ്ഞ ഏതാനും മണിക്കൂറുകൾക്കുള്ളിൽ കുടുങ്ങിക്കിടന്ന 20,000 യാത്രക്കാർക്ക് സഹായം നൽകിയതായി യുഎഇ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. അതേസമയം, പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ വധത്തിന് പകരമായി ‘ചരിത്രത്തിലെ ഏറ്റവും വലിയ’ ആക്രമണത്തിന് ഒരുങ്ങുകയാണെന്ന് ഇറാൻ പ്രഖ്യാപിച്ചു.(Middle East on the brink of war, UAE offers aid to 20,000 travelers)
വിമാന സർവീസുകൾ തടസ്സപ്പെട്ടതിനെത്തുടർന്ന് വിമാനത്താവളങ്ങളിൽ കുടുങ്ങിയ യാത്രക്കാരെ സഹായിക്കാൻ വിപുലമായ സജ്ജീകരണങ്ങളാണ് യുഎഇ ഒരുക്കിയിരിക്കുന്നത്. കുടുങ്ങിക്കിടക്കുന്നവർക്ക് താൽക്കാലിക താമസസൗകര്യം, ഭക്ഷണം, ലഘുഭക്ഷണം എന്നിവ ഉറപ്പാക്കി.
മറ്റ് രാജ്യങ്ങളിലേക്ക് പോകേണ്ട ട്രാൻസിറ്റ് യാത്രക്കാർക്കായി പ്രത്യേക താമസസൗകര്യങ്ങൾ ഒരുക്കി. രാജ്യത്തിനകത്തേക്ക് വരേണ്ടവരെ സുരക്ഷിതമായി ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചു. ടിക്കറ്റുകൾ വീണ്ടും ബുക്ക് ചെയ്യാനുള്ള നടപടികൾ വേഗത്തിലാക്കി. ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് സംവിധാനങ്ങൾ ശക്തിപ്പെടുത്തി വിമാനത്താവളങ്ങളിലെ തിരക്ക് നിയന്ത്രിക്കാൻ ശ്രമിക്കുന്നുണ്ട്.
യാത്രക്കാർ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകൾ പിന്തുടരണമെന്നും വിമാനങ്ങളുടെ സമയമാറ്റത്തെക്കുറിച്ച് അറിയാൻ അതത് എയർലൈനുകളുമായി ബന്ധപ്പെടണമെന്നും അധികൃതർ അറിയിച്ചു. അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’ എന്ന സൈനിക നീക്കത്തിലാണ് ആയത്തുല്ല അലി ഖമേനിയും ഇറാൻ പ്രതിരോധ മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതെന്ന് ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു.
പരമോന്നത നേതാവിന്റെ മരണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തിയ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ്, അമേരിക്കയ്ക്കും ഇസ്രായേലിനും നേരെ അതിരൂക്ഷമായ പ്രത്യാക്രമണം നടത്തുമെന്ന് മുന്നറിയിപ്പ് നൽകി. സായുധ സേനയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആക്രമണത്തിനാണ് തങ്ങൾ ഒരുങ്ങുന്നത്. നിമിഷങ്ങൾക്കുള്ളിൽ ഈ സൈനിക നടപടി ആരംഭിക്കുമെന്ന് ഐആർജിസി പ്രസ്താവനയിൽ പറഞ്ഞു.

