ടെഹ്റാൻ: പശ്ചിമേഷ്യൻ സംഘർഷം ഗുരുതരമായി തുടരുന്നു. ഹോർമൂസ് കടലിടുക്കിൽ മൈനുകൾ സ്ഥാപിക്കാൻ ശ്രമിച്ച ഇറാന്റെ 16 പടക്കപ്പലുകൾ തകർത്തതായി അമേരിക്ക പ്രഖ്യാപിച്ചു. ഇറാന്റെ നാവിക ശേഷിക്ക് കനത്ത തിരിച്ചടി നൽകിയ ഈ ആക്രമണം, യുദ്ധം തുടങ്ങിയ ശേഷമുള്ള ഏറ്റവും വലിയ സൈനിക നീക്കമാണെന്ന് യുഎസ് അവകാശപ്പെടുന്നു.(Middle Asian War, US says it destroyed 16 Iranian warships that tried to lay mines in Hormuz)
മേഖലയിൽ ഇറാൻ സ്ഥാപിച്ച മൈനുകൾ ഉടൻ നീക്കം ചെയ്തില്ലെങ്കിൽ, ലോകം ഇതുവരെ കാണാത്ത തരത്തിലുള്ള ശക്തമായ കടലാക്രമണം നേരിടേണ്ടി വരുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. ഇന്ന് ഇറാനെതിരെ ഏറ്റവും വിനാശകരമായ ആക്രമണമുണ്ടാകും എന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് വ്യക്തമാക്കിയതിന് പിന്നാലെയാണ് പടക്കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായത്.
ഇറാൻ തലസ്ഥാനമായ ടെഹ്റാൻ ഉൾപ്പെടെയുള്ള നഗരങ്ങളിൽ ഇസ്രയേൽ വ്യോമാക്രമണം ശക്തമാക്കി. പലയിടങ്ങളിലും വൻ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. യുദ്ധം പശ്ചിമേഷ്യയിൽ ഒതുങ്ങാതെ ആഗോള സമ്പദ്‌വ്യവസ്ഥയെയും ബാധിച്ചു തുടങ്ങിയിട്ടുണ്ട്. അമേരിക്കയിൽ പെട്രോൾ വിലയിൽ വൻ വർധനവാണ് രേഖപ്പെടുത്തുന്നത്.

