ലഖ്‌നൗ: ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ട വാർത്തയ്ക്ക് പിന്നാലെ ഇന്ത്യയിലെ ഷിയാ മതവിഭാഗങ്ങൾക്കിടയിൽ പ്രതിഷേധം പുകയുന്നു. ലഖ്‌നൗവിലും ജമ്മു കാശ്മീരിലും മൂന്ന് ദിവസത്തെ ദുഃഖാചരണത്തിന് നേതാക്കൾ ആഹ്വാനം ചെയ്തു. ഖമേനിയുടെ വധം മനുഷ്യരാശിക്കേറ്റ വലിയ നഷ്ടമാണെന്ന് മതനേതാക്കൾ പ്രതികരിച്ചു.(Khamenei’s death, Massive protests among Shia communities in India)
പ്രമുഖ ഷിയാ നേതാവ് മൗലാനാ സയ്ദ് കൽബേ ജവാദ് ലഖ്‌നൗവിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. സമാധാനപരമായ പ്രതിഷേധത്തിന്റെ ഭാഗമായി കടകൾ അടച്ചിടാൻ അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ ഇതിനായി ആരെയും നിർബന്ധിക്കരുതെന്ന് അദ്ദേഹം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്ന് രാത്രി 8 മണിക്ക് മെഴുകുതിരി കത്തിച്ച് മാർച്ച് നടത്താൻ അദ്ദേഹം വിശ്വാസികളോട് ആഹ്വാനം ചെയ്തു.
ട്രംപും നെതന്യാഹുവും സ്വന്തം മരണ വാറണ്ടിലാണ് ഒപ്പിട്ടിരിക്കുന്നതെന്നും അടിച്ചമർത്തപ്പെട്ടവർക്ക് വേണ്ടി നിലകൊണ്ട നേതാവിനെയാണ് ഭീരുക്കൾ രക്തസാക്ഷിയാക്കിയതെന്നും മൗലാനാ സയ്ദ് കൽബേ ജവാദ് പറഞ്ഞു. ജമ്മു കശ്മീരിലും ഖമേനിയുടെ മരണത്തിൽ ശക്തമായ പ്രതിഷേധമാണ് അരങ്ങേറുന്നത്. ശ്രീനഗറിലെ ലാൽ ചൗക്കിൽ ഖമേനിയുടെ ചിത്രങ്ങളേന്തി ഷിയാ മുസ്ലീങ്ങൾ പ്രതിഷേധ പ്രകടനം നടത്തി.

