ബെയ്റൂട്ട്: ലെബനനിൽ ഹിസ്ബുള്ള കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇസ്രായേൽ നടത്തിയ അതിശക്തമായ വ്യോമാക്രമണങ്ങളിൽ 31 പേർ കൊല്ലപ്പെടുകയും 140-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബെയ്റൂട്ടിലെ ഹിസ്ബുള്ള ശക്തികേന്ദ്രമായ ദാഹിയേയിലടക്കം നടന്ന ആക്രമണത്തിൽ ഹിസ്ബുള്ളയുടെ പാർലമെന്ററി വിഭാഗം തലവൻ മുഹമ്മദ് റാദ് കൊല്ലപ്പെട്ടതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.(Israeli strikes in Lebanon, 31 dead, Hezbollah leader killed)
തലസ്ഥാന നഗരത്തിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ നടന്ന ആക്രമണങ്ങളിൽ 20 പേർ കൊല്ലപ്പെട്ടു. മുതിർന്ന ഹിസ്ബുള്ള കമാൻഡർമാരെ ലക്ഷ്യമിട്ടായിരുന്നു ഇസ്രായേലിന്റെ ഈ നീക്കം. തെക്കൻ ലെബനനിൽ നടന്ന ആക്രമണങ്ങളിൽ 11 പേർ കൊല്ലപ്പെട്ടു. മേഖലയിലെ ഒരു പ്രധാന ഹിസ്ബുള്ള കമാൻഡ് സെന്റർ ഇസ്രായേൽ തകർത്തതായി ഐഡിഎഫ് അവകാശപ്പെട്ടു.
തെക്കൻ, കിഴക്കൻ ലെബനനിലെ നിരവധി ഗ്രാമങ്ങളിലെ താമസക്കാരോട് അടിയന്തരമായി ഒഴിഞ്ഞുപോകാൻ ഇസ്രായേൽ സൈന്യം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ ഇസ്രായേൽ ആക്രമണം കടുപ്പിച്ചതോടെ വലിയ തോതിലുള്ള പലായനമാണ് ലെബനനിൽ നടക്കുന്നത്. ആയത്തുള്ള അലി ഖമനേയിയുടെ വധത്തിന് പ്രതികാരമായി ഇസ്രായേലിന് നേരെ ഹിസ്ബുള്ളയും മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ ശക്തമാക്കി. ഇസ്രായേലിലെ ഹൈഫയ്ക്ക് തെക്ക് ഭാഗത്തുള്ള ഒരു പ്രധാന സൈനിക താവളത്തിലേക്ക് ഡ്രോണുകളും മിസൈലുകളും വിക്ഷേപിച്ചതായി ഹിസ്ബുള്ള സ്ഥിരീകരിച്ചു.

