ടെഹ്‌റാൻ: ഇറാന്റെ സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് ഇസ്രയേൽ പ്രതിരോധ സേന നടത്തിയ വ്യോമാക്രമണങ്ങളിൽ ഇറാന്റെ നിർണ്ണായകമായ യുദ്ധവിമാനങ്ങളും വ്യോമ പ്രതിരോധ സംവിധാനങ്ങളും തകർന്നു. ഇസ്ഫഹാൻ വിമാനത്താവളത്തിലും ടെഹ്‌റാനിലെ മെഹ്റാബാദ് വിമാനത്താവളത്തിലുമായിരുന്നു ഇസ്രയേലിന്റെ പ്രധാന കടന്നാക്രമണങ്ങൾ.(Israel says it shot down Iranian F-14 fighter jets, Is defense collapsing?)
ഇസ്രയേൽ പ്രതിരോധ സേനയുടെ പ്രസ്താവന പ്രകാരം ഇറാൻ വ്യോമസേനയുടെ കരുത്തായിരുന്ന നിരവധി എഫ് 14 യുദ്ധവിമാനങ്ങൾ ഇസ്ഫഹാനിൽ നശിപ്പിക്കപ്പെട്ടു. 1979-ലെ ഇസ്ലാമിക് വിപ്ലവത്തിന് മുമ്പ് അമേരിക്കയിൽ നിന്ന് ഇറാൻ വാങ്ങിയവയായിരുന്നു ഈ വിമാനങ്ങൾ.
ടെഹ്‌റാനിലെ മെഹ്റാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഐആർജിസി ഉപയോഗിച്ചിരുന്ന 16 വിമാനങ്ങൾ തകർത്തു. ആയുധങ്ങളും പണവും കൈമാറാൻ ഉപയോഗിച്ചിരുന്ന വിമാനങ്ങളാണിതെന്ന് ഇസ്രയേൽ അവകാശപ്പെടുന്നു. പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മരണത്തിന് പിന്നാലെ രൂപീകരിച്ച ഇടക്കാല ഭരണസമിതിക്കുള്ളിൽ കടുത്ത ആശയക്കുഴപ്പം നിലനിൽക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

