ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായതോടെ ലോകത്തെ ഏറ്റവും തന്ത്രപ്രധാനമായ കപ്പൽ പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതത്തിന് ഇറാൻ വൻതുക ഈടാക്കുന്നു. ഈ പാതയിലൂടെ കടന്നുപോകുന്ന ഓരോ ചരക്ക് കപ്പലിൽ നിന്നും ഏകദേശം 18.76 കോടി രൂപ (രണ്ട് മില്യൺ ഡോളർ) വീതം ട്രാൻസിറ്റ് ഫീസായി ഇറാൻ ഈടാക്കുന്നതായാണ് റിപ്പോർട്ടുകൾ. ലണ്ടൻ ആസ്ഥാനമായുള്ള വാർത്താ ഏജൻസിയാണ് ഇക്കാര്യം പുറത്തുവിട്ടത്.(Iran with a secret strategy, Ships in the Strait of Hormuz must pay $2 million!)
ഹോർമുസ് കടലിടുക്കിലെ തങ്ങളുടെ സ്വാധീനം സാമ്പത്തിക നേട്ടമാക്കി മാറ്റുകയാണ് ഇറാൻ. കപ്പലുകളിൽ നിന്ന് പണം പിരിച്ചുതുടങ്ങിയ കാര്യം ഇറാൻ പാർലമെന്റിന്റെ ദേശീയ സുരക്ഷാ കമ്മിറ്റി അംഗം അലാവുദ്ദീൻ ബോറൂജെർഡി സ്ഥിരീകരിച്ചു. യുദ്ധത്തിനുണ്ടാകുന്ന വലിയ ചെലവുകൾ കണ്ടെത്താനാണ് ഇത്തരമൊരു നീക്കമെന്നും, ജലപാതയിൽ ഇറാന്റെ അധികാരം പ്രകടിപ്പിക്കാനുള്ള മാർഗ്ഗമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
ഹോർമുസ് കടലിടുക്ക് 48 മണിക്കൂറിനുള്ളിൽ തുറന്നില്ലെങ്കിൽ ഇറാന്റെ ഊർജ്ജ നിലയങ്ങൾക്ക് നേരെ ആക്രമണം നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇറാന്റെ ഭാഗത്തുനിന്നുള്ള പ്രതികരണം. ശത്രുക്കൾക്കൊഴികെ മറ്റെല്ലാവർക്കും ഹോർമുസ് തുറന്നു നൽകുമെന്നാണ് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ വ്യക്തമാക്കിയത്. തങ്ങളുടെ ഭൂമി നശിപ്പിക്കാൻ ശ്രമിക്കുന്നവർക്ക് ഈ പാത അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിലെ സാഹചര്യത്തിൽ ഇന്ത്യ, പാകിസ്താൻ എന്നീ രാജ്യങ്ങളുടെ കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകാൻ ഇറാൻ അനുമതി നൽകിയിട്ടുണ്ട്. ജപ്പാനുമായി ബന്ധപ്പെട്ട കപ്പലുകളെയും കടത്തിവിടാൻ തയ്യാറാണെന്ന് ഇറാൻ അറിയിച്ചിട്ടുണ്ട്.

