ടെഹ്‌റാൻ: അമേരിക്കയും ഇസ്രായേലും ഉൾപ്പെടെയുള്ള ശത്രുരാജ്യങ്ങൾക്കെതിരെ കടുത്ത ഭാഷയിൽ മുന്നറിയിപ്പുമായി ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ്. ഇറാന്റെ സൈനിക കരുത്തിനെ തകർക്കാൻ ആർക്കും കഴിയില്ലെന്നും, ശത്രുക്കളുടെ ഭാഗത്തുനിന്നുള്ള ചെറിയ നീക്കങ്ങൾ പോലും വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.(Iran warns US, Israel about severe retaliation for even the slightest mistake)
അമേരിക്കയ്ക്ക് കൂടുതൽ വിഭവങ്ങളും പണവുമുണ്ടെങ്കിലും തന്ത്രപരമായ ആസൂത്രണത്തിലൂടെ അവരെ പ്രതിരോധിക്കാൻ ഇറാന് കഴിയുമെന്ന് ഗാലിബാഫ് അവകാശപ്പെട്ടു. കഴിഞ്ഞ മാസങ്ങളിൽ 180-ഓളം ഡ്രോണുകളെ വിജയകരമായി പ്രതിരോധിക്കാൻ ഇറാന് സാധിച്ചു. ഒരു എഫ്-35 യുദ്ധവിമാനത്തിന് സമീപം മിസൈൽ സ്ഫോടനം നടത്താൻ കഴിഞ്ഞത് ഇറാന്റെ സാങ്കേതിക വളർച്ചയുടെ തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇറാന്റെ വ്യോമ-നാവിക സേനകളെയോ മിസൈൽ ശേഷിയെയോ തകർക്കാൻ ശത്രുക്കൾക്ക് കഴിഞ്ഞില്ല. ഹോർമുസ് കടലിടുക്ക് തുറക്കാനുള്ള നീക്കങ്ങൾ പരാജയപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡൊണാൾഡ് ട്രംപിന്റെ ‘അമേരിക്ക ഫസ്റ്റ്’ നയം വെറും വാക്കുകളിൽ മാത്രമാണെന്ന് ഗാലിബാഫ് കുറ്റപ്പെടുത്തി. അമേരിക്ക പ്രായോഗികമായി ഇസ്രായേലിനാണ് മുൻഗണന നൽകുന്നത്. ഇസ്രായേൽ നൽകുന്ന തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അമേരിക്ക തീരുമാനങ്ങൾ എടുക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
നിലവിലെ വെടിനിർത്തൽ ഇറാൻ അംഗീകരിച്ചത് സ്വന്തം നിബന്ധനകൾ അംഗീകരിക്കപ്പെട്ടതിനാലാണെന്ന് സ്പീക്കർ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി പാകിസ്താനിലെ ഇസ്ലാമാബാദിൽ വെച്ച് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസുമായി ഗാലിബാഫ് കൂടിക്കാഴ്ച നടത്തിയിരുന്നു. സാമ്പത്തിക ഉപരോധങ്ങളിലൂടെ ഇറാനെ തകർക്കാനുള്ള നീക്കങ്ങൾ പരാജയപ്പെട്ടുവെന്നും സൈനികമായി തങ്ങൾ ലക്ഷ്യം കണ്ടുവെന്നും അദ്ദേഹം പറഞ്ഞു.

