ടെഹ്‌റാൻ: ആയത്തുല്ല അലി ഖമേനിയുടെ വധത്തിന് പ്രതികാരമായി ഇസ്രായേലിനെ ലക്ഷ്യമിട്ട് ഇറാൻ വൻതോതിലുള്ള മിസൈൽ ആക്രമണം ആരംഭിച്ചു. നൂറുകണക്കിന് മിസൈലുകളാണ് ഇറാന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇസ്രായേലിലേക്ക് കുതിക്കുന്നത്. ഇതോടെ പശ്ചിമേഷ്യ ഒന്നടങ്കം യുദ്ധത്തിന്റെ തീജ്വാലയിലായിരിക്കുകയാണ്.(Iran launches retaliation after Khamenei’s assassination, Missiles rain down on Israel)
ഇറാന്റെ മിസൈൽ വർഷത്തിൽ ഇസ്രായേലിൽ ഇതുവരെ 121 പേർക്ക് പര്യക്കേറ്റതായി റിപ്പോർട്ടുകളുണ്ട്. ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടതായും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. ഇറാന്റെ മിസൈലുകളെ നേരിടാൻ പ്രതിരോധ സംവിധാനങ്ങൾ സജ്ജമാണെന്ന് ഇസ്രായേൽ സൈന്യം (IDF) അറിയിച്ചു.
ആക്രമണം തുടരുന്ന സാഹചര്യത്തിൽ ജനങ്ങളോട് ബോംബ് ഷെൽട്ടറുകളിലും ബങ്കറുകളിലും തന്നെ തുടരാൻ ഭരണകൂടം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. അടുത്ത അറിയിപ്പ് വരുന്നത് വരെ ആരും പുറത്തിറങ്ങരുത്. ഇന്നലത്തേതിനേക്കാൾ ശക്തമായ സ്ഫോടന ശബ്ദങ്ങളാണ് വിവിധ ഗൾഫ് രാജ്യങ്ങളിൽ ഇന്ന് മുഴങ്ങുന്നത്. ദുബായിൽ അതിശക്തമായ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി അന്താരാഷ്ട്ര വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ബഹ്‌റൈനിൽ അപായ സൈറണുകൾ മുഴങ്ങുകയാണ്. ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്. ഖത്തർ ഭരണകൂടം തങ്ങളുടെ ദേശീയ മുന്നറിയിപ്പ് പുതുക്കി. ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിൽ തന്നെ തുടരണമെന്നും അനാവശ്യമായി പുറത്തിറങ്ങരുതെന്നും ദോഹ അറിയിച്ചു. ഇറാന്റെ മിസൈലുകൾ ഇസ്രായേലിനെ മാത്രമല്ല, മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങളെയും ലക്ഷ്യമിടുന്നുണ്ടെന്നാണ് സൂചന. ഗൾഫ് രാജ്യങ്ങളിലെ വ്യോമപാതകൾ മിക്കവാറും പൂർണ്ണമായും അടച്ചിട്ടിരിക്കുകയാണ്. വിമാന സർവീസുകൾ റദ്ദാക്കിയത് ലക്ഷക്കണക്കിന് പ്രവാസികളെയും വിനോദസഞ്ചാരികളെയും ബാധിച്ചിട്ടുണ്ട്.
ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെ അമേരിക്കയ്ക്കും ഇസ്രായേലിനും നേരെ അതിരൂക്ഷമായ പ്രത്യാക്രമണം അഴിച്ചുവിട്ട് ഇറാൻ. ഗൾഫ് രാജ്യങ്ങളിലെ വിമാനത്താവളങ്ങളെ ലക്ഷ്യമിട്ടുള്ള ഡ്രോൺ ആക്രമണങ്ങൾക്ക് പിന്നാലെ, വിവിധ രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 27 യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ മിസൈൽ വർഷം നടത്തി.
ഖമേനിയുടെ വധത്തിന് ഇതുവരെ കാണാത്ത തിരിച്ചടി നൽകുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇറാൻ നീക്കം നടത്തിയത്. ഇറാഖിലെ എർബിലുള്ള യുഎസ് സൈനിക താവളത്തിന് നേരെ ശക്തമായ ആക്രമണം ഉണ്ടായി. പശ്ചിമേഷ്യയിലുടനീളമുള്ള യുഎസിന്റെ തന്ത്രപ്രധാനമായ 27 കേന്ദ്രങ്ങളിലേക്കാണ് ഇറാൻ മിസൈലുകൾ തൊടുത്തുവിട്ടത്. യുദ്ധം ജനവാസ മേഖലകളിലേക്ക് വ്യാപിച്ചത് ഗൾഫ് മേഖലയെ കടുത്ത ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
ദുബായ്, അബുദാബി, കുവൈറ്റ്, ബഹ്‌റൈൻ വിമാനത്താവളങ്ങൾക്ക് നേരെ ഡ്രോൺ ആക്രമണം ഉണ്ടായി. ഇതോടെ ഈ രാജ്യങ്ങളെല്ലാം തങ്ങളുടെ വ്യോമപാതകൾ പൂർണ്ണമായും അടച്ചു. യുഎഇ, ഖത്തർ, കുവൈറ്റ്, ബഹ്‌റൈൻ എന്നിവിടങ്ങളിലെ മിസൈൽ പ്രതിരോധ സംവിധാനങ്ങൾ തകർത്താണ് ഇറാന്റെ ആക്രമണം മുന്നേറുന്നത്. ഇതോടെ മേഖലയിലെ വിമാന സർവീസുകൾ പൂർണ്ണമായും റദ്ദാക്കപ്പെട്ടു. ആയിരക്കണക്കിന് യാത്രക്കാരാണ് വിവിധ വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടക്കുന്നത്.
ഇസ്രായേൽ തലസ്ഥാനമായ ടെൽ അവീവിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു, ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. അതേസമയം, ഖമേനിയുടെ വധത്തിൽ പ്രതിഷേധിച്ച് ടെഹ്‌റാനിൽ ലക്ഷക്കണക്കിന് സ്ത്രീകൾ ഉൾപ്പെടെ പങ്കെടുത്ത വൻ പ്രതിഷേധ റാലി നടന്നു. ഇന്ത്യയിൽ കശ്മീരിലും സമാനമായ രീതിയിൽ പ്രതിഷേധ പ്രകടനങ്ങൾ അരങ്ങേറി. പശ്ചിമേഷ്യയിൽ പൂർണ്ണമായ സമാധാനം കൈവരിക്കുന്നത് വരെ ഇറാന് മേലുള്ള സൈനിക നടപടി തുടരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.

