വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ കാരണം ഊർജ്ജപ്രതിസന്ധി നേരിടുന്ന രാജ്യങ്ങൾ സ്വന്തം സുരക്ഷ സ്വയം ഉറപ്പാക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനെതിരെയുള്ള സൈനിക നീക്കങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്ന ബ്രിട്ടൻ ഉൾപ്പെടെയുള്ള രാജ്യങ്ങളെ രൂക്ഷമായി വിമർശിച്ച ട്രംപ്, ഇനിമുതൽ ഇത്തരം കാര്യങ്ങളിൽ അമേരിക്കയുടെ സഹായം പ്രതീക്ഷിക്കേണ്ടതില്ലെന്നും വ്യക്തമാക്കി.(Go get your own oil, Trump tells the countries US won’t help them anymore )
തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യലി’ലൂടെയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. ഹോർമുസ് കടലിടുക്കിലെ പ്രശ്നങ്ങൾ കാരണം ഇന്ധനം കിട്ടാത്ത യുണൈറ്റഡ് കിംഗ്ഡം പോലുള്ള രാജ്യങ്ങളോട് എനിക്ക് രണ്ട് നിർദ്ദേശങ്ങളാണുള്ളത്: ഒന്ന്, അമേരിക്കയുടെ പക്കൽ ധാരാളം എണ്ണയുണ്ട്, അത് ഞങ്ങളിൽ നിന്ന് വാങ്ങുക. രണ്ട്, അല്പം ധൈര്യം സംഭരിച്ച് നേരിട്ട് ഹോർമുസ് കടലിടുക്കിൽ പോയി നിങ്ങൾക്ക് വേണ്ടത് കൈക്കലാക്കുക – ട്രംപ് കുറിച്ചു.
ഇറാനെ തകർക്കാനുള്ള നീക്കങ്ങളിൽ സഹകരിക്കാത്തവർ ഇനി സ്വന്തം നിലയ്ക്ക് കാര്യങ്ങൾ കൈകാര്യം ചെയ്യണമെന്നും, അമേരിക്ക ഇനി ആരെയും സഹായിക്കാൻ ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാനെതിരെയുള്ള നീക്കങ്ങളിൽ സഹകരിക്കാൻ താല്പര്യമില്ലെന്ന് അറിയിച്ച നാറ്റോ സഖ്യകക്ഷികളെയും ട്രംപ് വെറുതെ വിട്ടില്ല. നാറ്റോ രാജ്യങ്ങളെ സംരക്ഷിക്കാൻ അമേരിക്ക വർഷം തോറും ശതകോടിക്കണക്കിന് ഡോളർ ചിലവഴിക്കുന്നുണ്ട്. എന്നാൽ അമേരിക്കയ്ക്ക് ഒരു ആവശ്യം വരുമ്പോൾ അവർ ഒന്നും ചെയ്യുന്നില്ല. ഇതൊരു ‘വൺ വേ ട്രാഫിക്’ പോലെയാണെന്ന് ട്രംപ് പരിഹസിച്ചു.
അമേരിക്ക ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യമാണെന്നും ഇറാനെതിരെയുള്ള നീക്കങ്ങൾക്ക് നാറ്റോയുടെയോ ജപ്പാൻ, ഓസ്ട്രേലിയ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളുടെയോ സഹായം തനിക്ക് ആവശ്യമില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഇറാന്റെ നാവിക-വ്യോമ സേനകളെയും പ്രതിരോധ സംവിധാനങ്ങളെയും അമേരിക്ക ഏകപക്ഷീയമായി തകർത്തുകഴിഞ്ഞതായും അദ്ദേഹം അവകാശപ്പെട്ടു.

