ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം കണക്കിലെടുത്ത് രാജ്യത്തെ വ്യവസായ മേഖലയ്ക്കുള്ള എൽഎൻജി വിതരണത്തിൽ നിയന്ത്രണമേർപ്പെടുത്തി ഗെയ്‌ലും ഇന്ത്യൻ ഓയിലും. ഖത്തർ എനർജി കമ്പനി എൽഎൻജി ഉത്പാദനം താൽക്കാലികമായി നിർത്തിവെച്ച പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ ഈ മുൻകരുതൽ നടപടി. എന്നാൽ, രാജ്യത്തെ ക്രൂഡ് ഓയിൽ ലഭ്യതയിൽ നിലവിൽ തടസ്സമില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.(GAIL and Indian Oil reduce LNG supply to industrial sector in India)
ലോകത്ത് എൽഎൻജി ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ നാലാം സ്ഥാനത്താണ് ഇന്ത്യ. ഖത്തർ എനർജി ഉത്പാദനം നിർത്തിയതോടെ മുൻനിര ഇറക്കുമതിക്കാരായ പെട്രോനെറ്റ് വിതരണത്തിൽ കുറവുണ്ടെന്ന് ഗെയ്‌ലിനെ അറിയിച്ചു. ഇതിന്റെ ഭാഗമായി വ്യവസായ ശാലകൾക്ക് നൽകിവരുന്ന ഗ്യാസ് വിതരണത്തിൽ ഗെയ്‌ലും ഇന്ത്യൻ ഓയിലും കുറവ് വരുത്തിയിട്ടുണ്ട്.
ഹോർമുസ് കടലിടുക്കിലെ സംഘർഷങ്ങൾ ആശങ്കയുണ്ടാക്കുന്നുണ്ടെങ്കിലും ഇന്ത്യ സുരക്ഷിതമാണെന്ന് കേന്ദ്ര ഊർജ്ജ മന്ത്രി ഹർദീപ് സിംഗ് പുരി വ്യക്തമാക്കി. ഇന്ത്യയുടെ ആവശ്യകതയുടെ പകുതിയും പശ്ചിമേഷ്യയിൽ നിന്നാണ് വരുന്നത്. എന്നാൽ നിലവിൽ ഏകദേശം 8 ആഴ്ചത്തേക്കുള്ള ക്രൂഡ് ഓയിൽ ശേഖരം ഇന്ത്യയുടെ പക്കലുണ്ട്. ഏകദേശം 25 ദിവസത്തേക്കുള്ള പെട്രോൾ, ഡീസൽ ശേഖരവും രാജ്യത്തുണ്ടെന്നാണ് റിപ്പോർട്ടുകൾ.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനെതിരെ അമേരിക്ക സമ്മർദ്ദം ചെലുത്തുന്നുണ്ടെങ്കിലും മുൻ കരാറുകൾ പ്രകാരം ഇന്ത്യക്ക് റഷ്യൻ എണ്ണ ലഭിക്കുന്നത് തുടരുന്നത് വലിയ ആശ്വാസമാണ്. ഇതിനുപുറമെ, സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി യുഎസ്, കാനഡ, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിൽ നിന്ന് അസംസ്കൃത എണ്ണ വാങ്ങുന്നത് ഇന്ത്യ വർധിപ്പിച്ചിട്ടുണ്ട്.

