ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ അമേരിക്കയും ഇസ്രായേലും നടത്തുന്ന സൈനിക നീക്കങ്ങളെത്തുടർന്ന്, 2026 ഫുട്ബോൾ ലോകകപ്പിൽ നിന്ന് ഇറാൻ പിന്മാറാൻ ഒരുങ്ങുന്നു. അമേരിക്ക, മെക്സിക്കോ, കാനഡ എന്നിവർ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിൽ നിന്ന് രാജ്യം വിട്ടുനിന്നേക്കുമെന്ന സൂചന ഇറാൻ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് മെഹ്ദി താജ് നൽകി. ഇതോടെ ജൂണിൽ അമേരിക്കൻ മണ്ണിൽ നടക്കേണ്ട ഇറാന്റെ മത്സരങ്ങൾ അനിശ്ചിതത്വത്തിലായി.(Football World Cup setback in war, Iran to back down)
അമേരിക്കയുടെ നേരിട്ടുള്ള സൈനിക ആക്രമണങ്ങളും ഇറാനെതിരെയുള്ള യാത്രാ വിലക്കുകളുമാണ് ഈ കടുത്ത തീരുമാനത്തിലേക്ക് നയിക്കുന്നത്. ഇറാനെതിരെ അമേരിക്ക സൈനിക നടപടികൾ ആരംഭിച്ച പശ്ചാത്തലത്തിൽ ലോകകപ്പിനെക്കുറിച്ച് ചിന്തിക്കുന്നത് അസാധ്യമാണെന്ന് മെഹ്ദി താജ് വ്യക്തമാക്കി. രാജ്യത്തെ ആഭ്യന്തര ഫുട്ബോൾ ലീഗുകൾ ഇതിനകം തന്നെ നിർത്തിവെച്ചിട്ടുണ്ട്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ യാത്രാ വിലക്ക് നേരിടുന്ന 39 രാജ്യങ്ങളിൽ ഇറാനും ഉൾപ്പെടുന്നു. 2025-ലെ ലോകകപ്പ് ഡ്രോ ചടങ്ങിൽ പങ്കെടുക്കാൻ പോലും മെഹ്ദി താജ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് വിസ ലഭിച്ചിരുന്നില്ല. ഗ്രൂപ്പ് ജി-യിൽ ന്യൂസിലൻഡ്, ബെൽജിയം, ഈജിപ്ത് എന്നിവർക്കെതിരെ ലോസ് ഏഞ്ചൽസിലും സിയാറ്റിലിലുമായിരുന്നു ഇറാന്റെ മത്സരങ്ങൾ നിശ്ചയിച്ചിരുന്നത്.
ഇറാൻ പിന്മാറുകയാണെങ്കിൽ ഫിഫ നിയമപ്രകാരം ഏഷ്യൻ കോൺഫെഡറേഷനിലെ ഉയർന്ന റാങ്കുള്ള, എന്നാൽ യോഗ്യത നേടാത്ത ടീമിന് അവസരം ലഭിക്കും. ഏഷ്യൻ യോഗ്യതാ റൗണ്ടിൽ ഇറാഖിനോട് പരാജയപ്പെട്ട യുഎഇക്ക് ഇറാന്റെ സ്ഥാനത്തേക്ക് വരാൻ സാധ്യതയുണ്ട്. ഇറാഖിനെ നേരിട്ട് ഇറാന്റെ ഗ്രൂപ്പിലേക്ക് മാറ്റുകയും ഇറാഖിന്റെ സ്ഥാനത്തേക്ക് യുഎഇയെ ഇന്റർ കോണ്ടിനെന്റൽ പ്ലേ-ഓഫിനായി പരിഗണിക്കുകയും ചെയ്യുകയെന്നതിനും സാധ്യതയുണ്ട്.

