ടെഹ്‌റാൻ: ഇറാനെതിരായ സൈനിക നീക്കം വിജയിച്ചെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ കടുത്ത വെല്ലുവിളിയുമായി ഇറാൻ രംഗത്ത്. അമേരിക്ക കീഴടങ്ങുന്നത് വരെ യുദ്ധം തുടരുമെന്നും വിനാശകരമായ ആക്രമണങ്ങൾ നേരിടാൻ തയ്യാറെടുക്കാനും ഇറാൻ മുന്നറിയിപ്പ് നൽകി.(Fight until America surrenders, Iran rejects Trump’s victory claim)
യുദ്ധവും വെടിനിർത്തലും തങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാനാണ് അമേരിക്ക ശ്രമിക്കുന്നതെന്നും അത് അംഗീകരിക്കില്ലെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മയിൽ ബഗായ് വ്യക്തമാക്കി. ഇസ്രായേലും അമേരിക്കയും ആക്രമണം തുടരുന്നിടത്തോളം കാലം ശക്തമായ തിരിച്ചടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
അയൽരാജ്യങ്ങളായ ഗൾഫ് രാജ്യങ്ങളെ തങ്ങൾ ശത്രുക്കളായി കാണുന്നില്ലെന്നും ഈ പോരാട്ടം അന്യായമായി അടിച്ചേൽപ്പിക്കപ്പെട്ടതാണെന്നും ഇറാൻ പ്രസ്താവനയിൽ അറിയിച്ചു. സർവ്വശക്തനായ ദൈവത്തിൽ വിശ്വസിച്ചുകൊണ്ട് നിങ്ങളുടെ കീഴടങ്ങൽ വരെ പോരാട്ടം തുടരും എന്നാണ് ഇറാന്റെ ഓപ്പറേഷൻ കമാൻഡ് ‘ഖതം അൽഅൻബി’ സ്റ്റേറ്റ് ടെലിവിഷനിലൂടെ വ്യക്തമാക്കിയത്.
നേരത്തെ രാഷ്ട്രത്തെ അഭിസംബോധന ചെയ്ത ട്രംപ്, ‘ഓപ്പറേഷൻ എപിക് ഫ്യൂറി’ വൻ വിജയമാണെന്ന് അവകാശപ്പെട്ടിരുന്നു. ഇറാന്റെ സൈനിക ശേഷി ഗണ്യമായി കുറച്ചുവെന്നും നാവിക-വ്യോമ സേനകളെ തകർത്തുവെന്നും അദ്ദേഹം പറഞ്ഞു. ഇറാന്റെ നേതൃത്വം ഒന്നടങ്കം ഇല്ലാതായെന്നും യുദ്ധം ലക്ഷ്യത്തിലേക്ക് അടുക്കുകയാണെന്നും ട്രംപ് അവകാശപ്പെട്ടു.

