ടെഹ്‌റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയെ ലക്ഷ്യം വെച്ച് അമേരിക്കയും ഇസ്രായേലും നടത്തിയ സംയുക്ത സൈനിക നീക്കം വിജയം കണ്ടു. ശനിയാഴ്ച രാവിലെ ടെഹ്‌റാനിലെ അതിസുരക്ഷാ മേഖലയിലുള്ള ഖമേനിയുടെ ഔദ്യോഗിക വസതിക്ക് നേരെ നടന്ന അപ്രതീക്ഷിത വ്യോമാക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. ഇതോടെ ഇറാനിലെ ഖമേനി ഭരണത്തിന് അന്ത്യമായി.(Decided to assassinate before going into hiding, Israel and America end Khamenei era)
ഖമേനി ഉന്നത ഉപദേശകരുമായി നടത്തുന്ന രഹസ്യ കൂടിക്കാഴ്ചയെക്കുറിച്ചുള്ള കൃത്യമായ വിവരം ഇസ്രായേൽ രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചതാണ് നീക്കത്തിൽ നിർണ്ണായകമായത്. ശനിയാഴ്ച വൈകുന്നേരം നടക്കേണ്ടിയിരുന്ന യോഗം ഖമേനി പെട്ടെന്ന് ശനിയാഴ്ച രാവിലെയാക്കി മാറ്റിയിരുന്നു. ഖമേനി ഒളിവിൽ പോകാനുള്ള സാഹചര്യം ഒഴിവാക്കാൻ ഉടൻ തന്നെ ആക്രമണം നടത്താൻ തീരുമാനിക്കുകയായിരുന്നു.
ടെഹ്‌റാനിലെ അതിസുരക്ഷാ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഖമേനിയുടെ വസതി ലക്ഷ്യമിട്ടായിരുന്നു മിസൈൽ വർഷം. ആക്രമണത്തിന്റെ തീവ്രത വ്യക്തമാക്കുന്ന ഉപഗ്രഹ ചിത്രങ്ങൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്. വസതിയും പരിസരത്തുള്ള സൈനിക സമുച്ചയവും പൂർണ്ണമായും തകർക്കപ്പെട്ടു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഖമേനിയുടെ മൃതദേഹം കണ്ടെടുത്തതായി റിപ്പോർട്ട് ചെയ്തു. മൃതദേഹത്തിന്റെ ചിത്രങ്ങൾ ഇസ്രായേൽ സൈന്യം പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും നേരിട്ട് കൈമാറി.
ചിത്രങ്ങൾ കണ്ട് മരണം ഉറപ്പുവരുത്തിയ ശേഷമാണ് ഡൊണാൾഡ് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിലൂടെ’ ലോകത്തെ വിവരം അറിയിച്ചത്. ഈ സൈനിക നീക്കത്തോടെ പശ്ചിമേഷ്യയിലെ രാഷ്ട്രീയ സമവാക്യങ്ങൾ പൂർണ്ണമായും മാറിയിരിക്കുകയാണ്.

