കൊളംബോ: സമുദ്രമധ്യത്തിൽ ഇറാന്റെ യുദ്ധക്കപ്പലായ ഐആർഐഎസ് ദെനയെ അമേരിക്കൻ ആണവ അന്തർവാഹിനി തകർത്തതിന് പിന്നാലെ, കൊളംബോ തീരത്ത് നങ്കൂരമിട്ടിരിക്കുന്ന ഇറാന്റെ സൈനിക ടാങ്കർ ‘ബുഷെഹറും’ ആക്രമണ ഭീഷണിയിൽ. കൊളംബോ തുറമുഖത്തിന് വെറും 10 നോട്ടിക്കൽ മൈൽ മാത്രം അകലെ ശ്രീലങ്കയുടെ ജലപരിധിക്കുള്ളിലാണ് നിലവിൽ ഈ കപ്പലുള്ളത്.(Another Iranian ship is under threat, Fear of war is spreading on the Sri Lankan coast as well)
അമേരിക്കയുടെ അതിമാരകമായ വിർജീനിയ ക്ലാസ് എസ്എസ്എൻ ആണവ അന്തർവാഹിനിയാണ് ഐആർഐഎസ് ദെനയെ തകർക്കാൻ ഉപയോഗിച്ചതെന്നാണ് റിപ്പോർട്ടുകൾ. 20 നോട്ടിക്കൽ മൈൽ ദൂരപരിധിയുള്ള ടോർപ്പിഡോ മിസൈലുകൾ ഉപയോഗിച്ചായിരുന്നു ഈ ആക്രമണം. അന്താരാഷ്ട്ര സമുദ്രമേഖലയിൽ നങ്കൂരമിട്ടിരുന്ന ദെനയെ തകർത്തതോടെ, സമാനമായ നീക്കം ബുഷെഹറിന് നേരെയും ഉണ്ടാകുമോ എന്ന ആശങ്കയിലാണ് നയതന്ത്ര ലോകം.
ഹോർമുസ് കടലിടുക്കിൽ അമേരിക്കൻ യുദ്ധക്കപ്പലുകളെയും എണ്ണക്കപ്പലുകളെയും ഇറാൻ ലക്ഷ്യം വെച്ചതോടെയാണ് കടലിലെ പോരാട്ടം നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് നീങ്ങിയത്. ഐആർഐഎസ് ദെന ഉൾപ്പെടെ ഇറാന്റെ 17 യുദ്ധക്കപ്പലുകളെയും റഷ്യൻ നിർമ്മിത കിലോ ക്ലാസ് അന്തർവാഹിനികളെയും തകർത്തതായി യുഎസ് നേവി അവകാശപ്പെടുന്നു.
യുദ്ധക്കപ്പലുകളിൽ നിന്നും ടാങ്കറുകളിൽ നിന്നും കാമികാസെ ഡ്രോണുകൾ ഉപയോഗിച്ച് അമേരിക്കൻ കപ്പലുകളെ ഇറാൻ ആക്രമിക്കാൻ തുടങ്ങിയതാണ് തിരിച്ചടിക്ക് കാരണമായതെന്ന് യുഎസ് വൃത്തങ്ങൾ വ്യക്തമാക്കുന്നു. ബുഷെഹർ നിലവിൽ ശ്രീലങ്കൻ ജലപരിധിക്കുള്ളിലായതിനാൽ, അവിടെ വെച്ച് ഒരു ആക്രമണം ഉണ്ടായാൽ അത് അയൽരാജ്യങ്ങളെയും ബാധിക്കാൻ സാധ്യതയുണ്ട്.

