ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം കണക്കിലെടുത്ത് സൗദി അറേബ്യ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകളിൽ എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും മാറ്റം വരുത്തി. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി സൗദിയിലെ പ്രധാന നഗരങ്ങളിലേക്കുള്ള സർവീസുകൾ ഇന്ന് അർദ്ധരാത്രി വരെ റദ്ദാക്കി. അതേസമയം, കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കാൻ പ്രത്യേക രക്ഷാദൗത്യ സർവീസുകൾ ആരംഭിച്ചിട്ടുണ്ട്.(Air India cancels flights to Saudi Arabia till March 4)
റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിലേക്കുള്ള എല്ലാ ഷെഡ്യൂൾഡ് സർവീസുകളും മാർച്ച് 4 അർദ്ധരാത്രി വരെ താൽക്കാലികമായി റദ്ദാക്കി. ജിദ്ദയിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിനായി 350 സീറ്റുകളുള്ള ബോയിങ് 777 വിമാനം മുംബൈയിൽ നിന്ന് പുറപ്പെട്ടു. ഡൽഹിയിൽ നിന്ന് ദുബായിലേക്ക് ബോയിങ് 787-9 വിമാനവും മുംബൈയിൽ നിന്ന് മറ്റൊരു വിമാനവും ഇന്ന് സർവീസ് നടത്തുമെന്ന് എയർ ഇന്ത്യ അറിയിച്ചു.
ഒമാനിലെ മസ്കറ്റിലേക്കുള്ള സർവീസുകൾ എയർ ഇന്ത്യ എക്സ്പ്രസ് ഭാഗികമായി പുനരാരംഭിച്ചു. മസ്കറ്റിൽ നിന്ന് കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് വിമാനങ്ങൾ പറന്നുതുടങ്ങിയത് കേരളത്തിലേക്കുള്ള പ്രവാസികൾക്ക് വലിയ ആശ്വാസമായിട്ടുണ്ട്. യാത്ര തടസ്സപ്പെട്ടവർക്കായി എയർ ഇന്ത്യ പ്രത്യേക ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. ഫെബ്രുവരി 28-ന് മുൻപ് ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് മാർച്ച് 5 വരെയുള്ള യാത്രകൾക്ക് അധിക നിരക്ക് ഈടാക്കാതെ തീയതി മാറ്റാം. യാത്ര പൂർണ്ണമായും റദ്ദാക്കുന്നവർക്ക് ടിക്കറ്റ് തുക മുഴുവനായി തിരികെ നൽകും.

