This Content Is Only For Subscribers
മൃഗങ്ങളെ കൂട്ടിലടച്ച് മൃഗശാലകളിൽ കാഴ്ചയ്ക്ക് വയ്ക്കുന്നത് പോലെ മനുഷ്യനെയും കൗതുകത്തിനായി കൂട്ടിലാക്കി, മൃഗശാല എന്ന പോലെ കാഴ്ചക്കാരെ കൊണ്ട് നിറഞ്ഞാലോ? ഒരു വിഭാഗത്തിലെ മനുഷ്യരെ വിചത്ര വസ്തുവിന് തുല്യം കൂട്ടിൽ അടക്കും, അവരെ അറപ്പുളവാക്കുന്നവരായും നികൃഷ്ട ജന്തുക്കൾ എന്ന മട്ടിൽ കൂട്ടിന് പുറത്തു നിന്ന് നോക്കുന്ന മറ്റുചില മനുഷ്യർ. മനുഷ്യനെ മൃഗതുല്യം മൃഗശാലകൾക്കുളിൽ അടയ്ക്കുക എന്നത് ആധുനിക സമൂഹത്തിലെ ആർക്കും തന്നെ ചിന്തിക്കുവാൻ പോലും കഴിയാത്ത വസ്തുതയാണ്. എന്നാൽ ഒരുകാലത്ത് മനുഷ്യ മൃഗശാലകൾ “HUMAN ZOOS” സജീവമായിരുന്നു.
വിവിധ മനുഷ്യവർഗ്ഗങ്ങളിൽ ഉൾപ്പെടുന്ന മനുഷ്യരെ മൃഗശാലകളിൽ മൃഗങ്ങളെ പോലെ പ്രദർശിപ്പിച്ചിരുന്നതിനെയാണ് മനുഷ്യ മൃഗശാല (HUMAN ZOOS) എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.നരവംശശാസ്ത്ര പ്രദർശനങ്ങൾ ( Anthropological expositions ) അല്ലെങ്കിൽ വംശശാസ്ത്ര പ്രദർശനങ്ങൾ (Ethnological expositions) എന്നും ഇതിനെ അറിയപ്പെടുന്നു. മനുഷ്യ മൃഗശാലകൾ, 19-ആം നൂറ്റാണ്ടിലും 20-ആം നൂറ്റാണ്ടിൻ്റെ തുടക്കത്തിലും ഉയർന്നുവന്ന അസ്വസ്ഥജനകമായ ഒരു പ്രതിഭാസമായിരുന്നു. ഈ പ്രദർശനങ്ങളിൽ പാശ്ചാത്യേതര സംസ്കാരങ്ങളിൽ നിന്നുള്ള ആളുകളെ, പലപ്പോഴും കൂടുകളിലോ കൃത്രിമമായി നിർമ്മിച്ച ഗ്രാമങ്ങളിലോ മൃഗങ്ങളെപ്പോലെയാണ് പ്രദർശിപ്പിക്കുന്നത്. കൊളോണിയലിസം, വംശീയത, സാമൂഹിക ഡാർവിനിസത്തിൻ്റെ കപടശാസ്ത്രപരമായ ആശയം എന്നിവയിൽ വേരൂന്നിയതാണ് ഈ മനുഷ്യത്വരഹിതമായ സമ്പ്രദായം നിലനിന്നു പോന്നിരുന്നത്.
പതിനാറാം നൂറ്റാണ്ടിലാണ് മനുഷ്യ മൃഗശാലകൾ എന്ന ആശയം ഉടലെടുക്കുന്നത്. യൂറോപ്യൻ കോളനിക്കാർ അവർ പിടിച്ചടക്കിയ പ്രദേശങ്ങളിലെ തദ്ദേശീയരെ കൗതുകകരായി പ്രദർശിപ്പിക്കാൻ തുടങ്ങി. കൗതുകത്തിന്റെ പേരിൽ മനുഷ്യരെ കൂട്ടിലടച്ചു, പതിയെ അത് യൂറോപ്പിൽ വളരുന്നോരു വാണിജ്യമായി മാറി. യൂറോപ്യന്മാർ, ആഫ്രിക്കക്കാർ, ഏഷ്യക്കാർ, തദ്ദേശീയർ തുടങ്ങി നിരവധി വർഗ്ഗത്തിലെ മനുഷ്യരെയാണ് കൂട്ടിലടച്ച് പ്രദർശിപ്പിച്ചിരുന്നത്. ആധുനിക മനുഷ്യ മൃഗശാല പ്രതിഭാസം 1889-ലെ പാരീസ് ലോക മേളയിൽ( Paris World Fair / Univereselle Expositions) ശക്തിപ്രാപിച്ചു, അവിടെ 400-ലധികം തദ്ദേശീയരെ പ്രദർശിപ്പിച്ചിരുന്നു. മനുഷ്യശാലയിൽ കാഴ്ചക്കാരായി എത്തിയത് 28 ദശലക്ഷം മനുഷ്യരും. പാശ്ചാത്യ സംസ്കാരത്തിന്റെ മറ്റ് മനുഷ്യവർഗ്ഗങ്ങളോടുള്ള ആധിപത്യത്തിന്റെ പാശ്ചാത്യേതര സംസ്കാരങ്ങൾ അധമവും വിചിത്രവുമാണെന്ന് കാണിക്കുവാനായിരുന്നു ഇത്തരം പ്രദർശനങ്ങൾക്ക് കളമൊരുക്കിയിരുന്നത്. ഒരുപക്ഷെ ഇതിനൊക്കെ തുടക്കം കുറിച്ചത് ക്രിസ്റ്റഫർ കൊളംബസ് ആണ്. 1493-ൽ തന്റെ ലോക പര്യടനത്തിന് ശേഷം സ്പെയിനിൽ തിരിച്ചെത്തിയ കൊളംബസ് നിരവധി തദ്ദേശീയരെ പിടികൂടി കൊണ്ടുവന്നിരുന്നു. 1494- ൽ തദ്ദേശീയരെ കാഴ്ചവച്ചുകൊണ്ട് പ്രദർശനം നടത്തിയിരുന്നു.
സ്പെയിനിലെ ബാഴ്സലോണയിലാണ് ആദ്യമായി രേഖപ്പെടുത്തിയിട്ടുള്ള മനുഷ്യ മൃഗശാല. ഫെർഡിനാൻഡ് രാജാവിനും ഇസബെല്ല രാജ്ഞിക്കും സമ്മാനമായി കരീബിയനിൽ നിന്നുള്ള ടൈനോ (Taino) ജനതയെ കൊളംബസ് സമ്മാനിച്ചു. 1510-ൽ ലണ്ടനിൽ ആഫ്രിക്കൻ വംശജരായ തദ്ദേശീയരെ കൊണ്ട് മറ്റൊരു പ്രദർശനവും നടത്തിയിരുന്നു. 1893-ലെ ചിക്കാഗോ വേൾഡ്സ് കൊളംബിയൻ എക്സ്പോസിഷൻ തദ്ദേശീയരായ അമേരിക്കക്കാരെയും ആഫ്രിക്കക്കാരെയും ഏഷ്യക്കാരെയും പ്രദർശിപ്പിച്ചു. 1904-ലെ സെൻ്റ് ലൂയിസ് വേൾഡ് മേളയിൽ ഫിലിപ്പിനോ, ആഫ്രിക്കൻ, തദ്ദേശീയരായ അമേരിക്കൻ ജനതയുടെ പ്രദർശനങ്ങൾ ഉൾപ്പെടുത്തിയിരുന്നു. ബ്രോങ്ക്സ് മൃഗശാലയിൽ 1906-ൽ ഒരു കുരങ്ങന്മാരുടെ വലയത്തിൽ ജീവിക്കേണ്ടി വന്ന ഒട്ട ബെംഗ (Ota Benga) എന്ന എംബുട്ടി പിഗ്മി (Mbuti pygmies) വംശത്തിലെ യുവാവ്, തന്റെ ജീവിതം മുഴുവനും കാഴ്ച വസ്തുവായി കുരങ്ങന്മാരുടെ കൂടെ ജീവിക്കേണ്ടി വരുന്നു. ഇത്തരം പ്രദർശനങ്ങൾ പാശ്ചാത്യേതര സംസ്കാരങ്ങളെ മനുഷ്യത്വരഹിതമാക്കുകയും കൊളോണിയലിസത്തെ വളർത്തുകയും ചെയ്തു. മനുഷ്യാവകാശങ്ങളുടെയും വംശീയതയുടെയും അങ്ങേയറ്റത്തെ ലംഘനമായി ഇതിനെ വിശഷിപ്പിക്കാം.
മനുഷ്യ മൃഗശാലകളുടെ ആഘാതം വിനാശകരമായിരുന്നു. 1889 നും 1940 നും മദ്ധ്യേ 35,000-ത്തിലധികം ആളുകളെ പ്രദർശിപ്പിച്ചിരുന്നു. വൃത്തിഹീനമായ ചുറ്റുപാടുകൾ ,പ്രാഥമിക കൃത്യങ്ങൾക്ക് പോലുമുള്ള സൗകര്യങ്ങൾ കൂട്ടിലടക്കപ്പെട്ട മനുഷ്യർക്ക് നൽകിയിരുന്നില്ല.രോഗം അല്ലെങ്കിൽ മോശം ചികിത്സ എന്നിവ കാരണം പലരും മരിച്ചു. 50-ലധികം രാജ്യങ്ങളിൽ 500-ലധികം മനുഷ്യ മൃഗശാലയുടെ പ്രദർശനങ്ങൾ നടന്നിട്ടുണ്ട്. ഇത്തരം പ്രദർശനങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം വളരെ ഏറെയാണ്, എന്നാൽ വ്യക്തമായി എത്രയാണ് മരണസംഖ്യ എന്നത് അജ്ഞാതമായി തുടരുന്നു. കണക്കുകൾ പ്രകാരം നൂറുകണക്കിന് ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ട് ഉണ്ടാകാം.
പാശ്ചാത്യ നാഗരികതയുടെ “പുരോഗതി” പ്രദർശിപ്പിക്കാൻ ലക്ഷ്യമിട്ട് മനുഷ്യ മൃഗശാലകൾ പലപ്പോഴും വിദ്യാഭ്യാസ ഉപകരണങ്ങളായി ന്യായീകരിക്കപ്പെട്ടിരുന്നു. എന്നിരുന്നാലും, അവ വംശീയത ശാശ്വതമാക്കാനും കൊളോണിയലിസ്റ്റ് മനോഭാവം ശക്തിപ്പെടുത്താനും മാത്രമാണ് സഹായിച്ചത്. അടിമകളെ പോലെ പിടിച്ചു കെട്ടി സ്വന്തം മണ്ണിൽ നിന്നും പറിച്ചു മറ്റൊരു നാട്ടിൽ കൊണ്ട് അടയ്ക്കപ്പെട്ട നിസ്സഹായരായ മനുഷ്യർ.അവരുടെ കഥ കേൾക്കുവാനോ കണ്ണുനീർ കാണുവാനൊ ശാസ്ത്രത്തെ നെഞ്ചോട് അടക്കിപ്പിടിച്ച മനുഷ്യർക്ക് കഴിഞ്ഞിരുന്നില്ല. മനുഷ്യന്റെയും ശാസ്ത്രത്തിന്റെയും പുരോഗതിക്കു വേണ്ടി എന്ന വ്യാജനെ ഒരുപാട് മനുഷ്യവംശത്തെ തന്നെ നശിപ്പിച്ച മനുഷ്യർ.
1920 കളിലും 1930 കളിലും പൊതുജനങ്ങളുടെ പ്രതിഷേധവും വിമർശനവും വർദ്ധിച്ചതോടെ മനുഷ്യ മൃഗശാലകളുടെ തകർച്ച ആരംഭിച്ചിരുന്നു. പല രാജ്യങ്ങളും 1940-കളിലും 1950-കളിലും മനുഷ്യ മൃഗശാലകൾ ഔദ്യോഗികമായി നിർത്തലാക്കി. ലോകത്തിലെ അവസാന മനുഷ്യ പ്രദർശനം നടന്നത് 1958-ൽ ബെൽജിയത്തിലായിരുന്നു. മനുഷ്യ മൃഗശാലകളുടെ കഥ മനുഷ്യരാശിയുടെ ക്രൂരതയ്ക്കും ചൂഷണത്തിൻ്റെയും വേദനാജനകമായ ഓർമ്മപ്പെടുത്തലാണ്.
Summary
Human Zoos were disturbing historical exhibitions where people from non-Western cultures were displayed like animals for public entertainment and so-called scientific study. Popular during the 19th and early 20th centuries, these exhibits were rooted in colonialism, racism, and false theories of social Darwinism, dehumanizing thousands of innocent lives. More than 35,000 people were showcased worldwide under inhumane conditions, leaving behind a dark legacy of exploitation and human rights violations.

