This Content Is Only For Subscribers
കൊട്ടാരങ്ങളുടെയും കോട്ടകളുടെയും നാട് എന്നാണ് രാജസ്ഥാൻ അറിയപ്പെടുന്നത്. ചെറുതും വലുതുമായി നിരവധി കോട്ടകൾ ഇവിടെയുണ്ട്. ഈ ഓരോ കോട്ടയ്ക്കും പറയാനുണ്ടാകും ഒരായിരം കഥകൾ. രാജാവിന്റെയും രാജഭരണത്തിന്റെയും കഥകൾ, ഈ കഥകളിൽ ചിലതൊക്കെ പ്രേതകഥകളും ആകാം. അത്തരത്തിൽ പ്രേതകഥകളുടെ കാര്യത്തിൽ ഏറ്റവും പ്രശസ്തമായൊരു കോട്ടയുണ്ട് ഭാന്ഗഢ് കോട്ട. ഇന്ത്യയിലെ ഏറ്റവും ഭയാനകമായ കോട്ടയെന്ന തലക്കെട്ടിലാണ് ഭാന്ഗഢ് കോട്ട (Bhangarh Fort) അറിയപ്പെടുന്നത്. സൂര്യൻ അസ്തമിച്ചു കഴിഞ്ഞാൽ പിന്നെ കോട്ടയ്ക്കുള്ളിൽ ആർക്കും തന്നെ പ്രവേശനമില്ല. കോട്ടയ്ക്കു ചുറ്റും പ്രചരിക്കുന്ന പ്രേതകഥകൾക്കും അപ്പുറം മൺമറഞ്ഞു പോയ ഒരു ചരിത്രമുണ്ട്. നൂറ്റാണ്ടുക്കൾക്കിപ്പുറവും കാലത്തിന്റെ അവശേഷിപ്പായി നിലകൊള്ളുന്ന ഭാന്ഗഢ് കോട്ട.
കോട്ടയും കോട്ടയുടെ ചരിത്രവും
ആരവല്ലി കുന്നുകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ഭാൻഗഢിലെ മനോഹരമായ കോട്ട. ജയ്പൂർ നഗരത്തിനും അൽവാറിനും ഇടയിൽ സരിസ്ക വന്യജീവി സങ്കേതത്തിൽ നിന്ന് 50 കിലോമീറ്റർ അകലെയാണ് ഭാന്ഗഢ് കോട്ട സ്ഥിതി ചെയ്യുന്നത്. പതിനേഴാം നൂറ്റാണ്ടിൽ മുഗൾ ഭരണാധികാരിയായിരുന്ന അംബറിലെ മാൻ സിംഗിൻറെ ഇളയ സഹോദരൻ രാജാ മധോ സിംഗ് ആണ് ഈ കോട്ട നിർമ്മിച്ചത്. രാജകൊട്ടാരത്തിന് പുറമേ, 1720 വരെ ഭാന്ഗഢിൽ 9,000 അധികം വീടുകൾ ഉണ്ടായിരുന്നു. എന്നാൽ കാലക്രമേണ ജനസംഖ്യ കുറഞ്ഞു. പതിയെ പതിയെ വീടുകൾ
ഇല്ലാതെയായി.
ഭയാനകമായ കഥകൾക്കപ്പുറം; കോട്ടയുടെ വാസ്തുവിദ്യാ വിസ്മയം
ഭാന്ഗഢ് കോട്ടയിൽ മൂന്ന് കോട്ടകളും അഞ്ച് കൂറ്റൻ കവാടങ്ങളും കൊണ്ട് മുഴുവൻ നഗരത്തെയും സംരക്ഷിച്ചിരുന്നു. വലിയ കൊട്ടാരങ്ങൾ, ക്ഷേത്രങ്ങൾ, ആളൊഴിഞ്ഞ ചന്തകൾ എന്നിവയുടെ അവശിഷ്ടങ്ങൾ ഇപ്പോഴും കോട്ടയിൽ കാണുവാൻ സാധിക്കും. ഇവ കോട്ടയുടെ പ്രതാപകാലത്തിന്റെ ഓർമ്മപ്പെടുത്തലുകളാണ്.
കോട്ടയിൽ മൊത്തം നാല് ഗേറ്റുകൾ ഉൾപ്പെടുന്നു, പ്രധാന കവാടം സിംഗ് പോൾ എന്നറിയപ്പെടുന്നു, ഇത് കോട്ടയുടെ പ്രവേശന കവാടമാണ്. ലാഹോരി ഗേറ്റ്, അജ്മേരി ഗേറ്റ്, ഫുൽബാരി ഗേറ്റ്, ഡൽഹി ഗേറ്റ് എന്നിവയാണ് മറ്റു കവാടങ്ങൾ. കോട്ടയുടെ രൂപരേഖയും അതിൻ്റെ കൂറ്റൻ മതിലുകളും രജപുത്ര വാസ്തുവിദ്യയുടെ സങ്കീർണ്ണമായ നേർകാഴ്ചയാണ്. കോട്ടയുടെ പ്രധാന കവാടത്തിന്റെ അടുത്ത് തന്നെ നിരവധി ക്ഷേത്രങ്ങളെയും കാണുവാൻ സാധിക്കും. ഗോപിനാഥ് , സോമേശ്വര, കേശവ് റായ്, മംഗള ദേവി, ഗണേശ എന്നിവയാണ് പ്രധാന ക്ഷേത്രങ്ങൾ. എല്ലാ ക്ഷേത്രങ്ങളും നാഗര ശൈലിയിലുള്ള വാസ്തുവിദ്യയിലാണ് നിർമ്മിച്ചിരിക്കുന്നത്. കോട്ടയിലെ രാജകൊട്ടാരത്തിന് ഏഴ് നിലകളുണ്ടെന്ന് പറയപ്പെടുന്നു, എന്നാൽ ഇപ്പോൾ അതിൽ നാലെണ്ണം മാത്രമേ അവശേഷിക്കുന്നുള്ളൂ.
കോട്ടയ്ക്ക് ചുറ്റും ആത്മാവിന് ശാന്തി കിട്ടാതെ അലയുന്ന നിരവധി പ്രേതകഥകൾ ഉണ്ടെങ്കിലും, ഈ കഥകൾക്കും അപ്പുറമാണ് കോട്ടയിലെ ദൃശ്യവിസ്മയം. കഥകൾ കേട്ട് ഭയന്ന് വരുന്നവർ ഒരുപക്ഷെ കോട്ട കാണുമ്പോൾ ഇതൊക്കെ മറക്കാം. ചരിത്രത്തിന്റെ ഭാഗമാക്കപ്പെട്ട കോട്ട, ഒരു കാലത്ത് ഭരണ കേന്ദ്രമായിരുന്ന ഇവിടം യുദ്ധ മുഖമായി മാറുകയായിരുന്നു. ആംബർ ഭരണാധികാരിയായിരുന്ന മഹാരാജ മാൻ സിംഗിൻറെ നേതൃത്വത്തിൽ പതിനാറാം നൂറ്റാണ്ടിന്റെ അവസാനത്തിൽ കോട്ട ആക്രമിക്കപ്പെടുകയും, കോട്ടയിൽ ഉണ്ടായിരുന്ന ഒട്ടുമിക്കവരെയും ആംബർ സൈന്യം കൊന്നു. പ്രതാപത്താൽ നിറഞ്ഞിരുന്ന കോട്ടകൊത്തളങ്ങൾ രക്തത്തിന്റെ കറകൾ കൊണ്ട് നിറഞ്ഞു.
കോട്ട തകർത്ത ശാപത്തിന്റെ കഥകൾ
കോട്ടയുടെ തകർച്ചയ്ക്ക് പിന്നിൽ ഒരു ശാപത്തിന്റെ കഥയുണ്ട്, ഒന്നല്ല മറിച്ച് ,രണ്ടും തീർത്തും വ്യത്യസ്തമായ കഥകൾ.
മധോ സിംഗ് രാജാവ് കോട്ട പണിയാൻ തീരുമാനിക്കുന്നതിന് മുമ്പ് ഈ പ്രദേശത്ത് താമസിച്ചിരുന്ന ബാലൗ നാഥ് എന്ന സാധുവുമായി ബന്ധപ്പെട്ടിരിക്കുന്നു ആദ്യത്തെ ഐതിഹ്യം. കോട്ട പണിയുന്നതിനായി ബാബ ബാലൗ നാഥ് അനുമതി നൽകിയെങ്കിലും ഒരു കെട്ടിടവും തൻ്റെ വീടിനേക്കാൾ ഉയരത്തിലാകരുതെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു രാജാവിന്. ഏതെങ്കിലും കെട്ടിടത്തിൻ്റെ നിഴൽ അദ്ദേഹത്തിൻ്റെ വീടിൻ്റെ മേൽ വീണാൽ അത് കോട്ടയുടെ നാശത്തിലേക്ക് നയിക്കും എന്ന ശാപവും. എന്നിരുന്നാലും, രാജാവിൻ്റെ ചെറുമകനായ അജബ് സിംഗ് ഈ മുന്നറിയിപ്പ് അവഗണിച്ച് കോട്ട വളരെ ഉയരത്തിൽ പണിതു, സാധുവിൻ്റെ വീടിന്മേൽ നിഴൽ വീഴാൻ കാരണമായി, ഇത് നഗരത്തിൻ്റെ നാശത്തിലേക്ക് നയിച്ചു എന്നാണ് ഒരു കഥ.
രത്നവതി എന്ന രാജകുമാരിയെ കുറിച്ചുള്ളതാണ് ഏറ്റവും പ്രചാരമുള്ള മറ്റൊരു കഥ. ഐതിഹ്യമനുസരിച്ച്, രത്നവതി രാജകുമാരി അതീവ സുന്ദരിയായിരുന്നു. കോട്ടയുടെ സമീപം താമസിച്ചിരുന്ന ഒരു തന്ത്രി രാജകുമാരിയെ സ്വന്തമാക്കുവാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ രാജാവിനോട് തനിക്ക് രാജകുമാരിയെ വിവാഹം കഴിക്കണമെന്ന് പറയുവാൻ സാധിക്കില്ല, രാജകുമാരിയും മാന്ത്രികനെ വിവാഹം കഴിക്കുവാൻ തയ്യാറാകില്ല എന്ന് മനസ്സിലാക്കിയ തന്ത്രി മറ്റൊരു വിദ്യ പ്രയോഗിക്കുവാൻ തയ്യാറായി. മന്ത്രക്രിയകൾ ചെയ്ത് ഒരു കുപ്പി സുഗന്ധദ്രവ്യം കൈമാറുന്നു. തന്ത്രികന്റെ ഉദ്ദേശം മനസ്സിലാക്കിയ രത്നവതി ആ കുപ്പി തറയിലേക്ക് വലിച്ചെറിഞ്ഞു. അവിടം പാറയായി മാറി തന്ത്രിയുടെ നേർക്ക് ഉരുണ്ടു ചെന്നു, ആ പാറയിടിച്ച് തന്ത്രി മരണപ്പെട്ടു. എന്നാൽ മരിക്കുന്നതിന് മുൻപ് തന്ത്രി കോട്ടയെയും അതിലെ നിവാസികളെയും ശപിച്ചു. ഇതിന്റെ അനന്തരഫലമായി കോട്ട തകർന്നു എന്നും വിശ്വസിക്കപ്പെടുന്നു.
കോട്ടയിലെ പ്രേത ശല്യം
നിരവധി സഞ്ചാരികളും പ്രദേശവാസികളും കോട്ടയിൽ സ്ത്രീ രൂപങ്ങളെ കണ്ടതായും, രാത്രി കാലങ്ങളിൽ സ്ത്രീയുടെ നിലവിളികൾ കേട്ടതായും പറയപ്പെടുന്നു. കോട്ടയിലേക്കും പ്രദേശത്തേക്കും സൂര്യോദയത്തിന് മുമ്പും സൂര്യാസ്തമയത്തിന് ശേഷവും പ്രവേശനം നിരോധിച്ചിട്ടുണ്ട്. ഇത് പ്രചരിക്കുന്ന പ്രേതകഥകൾക്ക് കൂടുതൽ ആക്കം നൽകുന്നു. സന്ധ്യക്ക് ശേഷം കോട്ടയ്ക്കുള്ളിൽ പോയവർ ആരും തന്നെ മടങ്ങി വന്നിട്ടില്ല എന്നും, വന്നവർ ദുരൂഹസാഹചര്യങ്ങളിൽ മരണപ്പെട്ടു എന്നും പറയപ്പെടുന്നു. ഈ പ്രചരിക്കുന്ന കഥകൾ കള്ളമോ സത്യമോ ആയിക്കൊള്ളട്ടെ, ഭാന്ഗഢ് കോട്ട തീർത്തും ഒരു വിസ്മയം തന്നെയാണ്.
Summary

