
കൊച്ചി: കേരള ഫിനാൻഷ്യൽ കോർപറേഷനുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുൻ ധനമന്ത്രി തോമസ് ഐസക് അഴിമതിയെ ന്യായീകരിക്കുകയാണെന്നും സതീശൻ പറഞ്ഞു. നിയമസഭയിൽ ഇക്കാര്യം ഉന്നയിച്ചപ്പോൾ തോമസ് ഐസക് മറുപടി നൽകിയില്ല. ഇപ്പോൾ പരസ്യമായി ആരോപണം ഉന്നയിച്ചപ്പോഴാണ് ന്യായീകരിക്കുന്നത്. (V. D. Satheesan)
ഡയറക്ടർ ബോർഡിന്റെ അനുമതിയില്ലാതെ നിക്ഷേപം നടത്തിയത് നിയമ ലംഘനമാണ്. ഈ നിക്ഷേപം അനിൽ അംബാനിയുടെ കമ്പനികൾ പൊളിയുന്ന കാലത്താണ് നടത്തിയത്. നിയമവിരുദ്ധമായാണ് അനിൽ അംബാനിയുടെ കമ്പനിയിൽ നിക്ഷേപം നടത്തിയത്. ഇതിന് ശേഷം രണ്ട് മാസം കഴിഞ്ഞാണ് ഡയറക്ടർ ബോർഡ് യോഗം ചേർന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഏത് തരം അന്വേഷണമാണ് നടത്താൻ പോകുന്നതെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കണം. രാഷ്ട്രീയ നേതൃത്വത്തിന്റെ അറിവോടെ ചില പാർട്ടി ബന്ധുക്കളാണ് ഈ അഴിമതിക്ക് പിന്നിൽ. കെഎഫ്സിയുടെ വാർഷിക റിപ്പോർട്ടിൽ പോലും നിക്ഷേപിച്ച കമ്പനി ഏതെന്നു പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.