
"ക്യാൻസർ അവസാന വാക്കല്ല. അവരോടൊപ്പം നിൽക്കുക, ധൈര്യശാലികളാവുക. അതുമാത്രമാണ് നമുക്ക് അവർക്ക് നൽകാനാകുന്ന പിന്തുണ (Breast cancer)."അമ്മയുടെ വെല്ലുവിളി നിറഞ്ഞ സ്തനാർബുദ പോരാട്ടയാത്ര പങ്കുവച്ചുകൊണ്ട് ജനപ്രിയ ചലച്ചിത്രതാരം സ്മിനു പറഞ്ഞു. ലോക സ്തനാർബുദ ബോധവത്കരണ മാസാചരണത്തിന്റെ ഭാഗമായി സർവൈവേഴ്സ് മീറ്റ് എന്ന പേരിൽ ആസ്റ്റർ മെഡ്സിറ്റി സംഘടിപ്പിച്ച സ്തനാർബുദത്തെ അതിജീവിച്ചവരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. ചികിത്സാവേളയിൽ പോസറ്റീവ് എനർജിയുടെ പ്രാധാന്യം ഓർമ്മിപ്പിച്ച് "നിങ്ങൾക്ക് പുഞ്ചിരിക്കുന്ന മുഖവുമായി വരാൻ കഴിയുമെങ്കിൽവരൂ, ഇല്ലെങ്കിൽ ദയവായി വരരുത് " എന്ന് ബന്ധുക്കളോട് പറഞ്ഞിരുന്നതും അവർ ഓർത്തെടുത്തു.
സ്തനാർബുദത്തെ അതിജീവിച്ചവരെ ആദരിക്കുന്നതിനായി നടത്തിയ പരിപാടിയിൽ ആസ്റ്റർ മെഡ്‌സിറ്റിയുടെ ഓങ്കോളജി ടീമിൽ നിന്നുള്ള വിദഗ്‍ദ്ധർ പ്രധാന അറിവുകൾ പങ്കുവച്ചു. സ്തനാർബുദത്തെ അതിജീവിച്ച മുപ്പതോളം പേർ കുടുംബസമേതം ചടങ്ങിൽ പങ്കെടുത്തു. ആസ്റ്റർ മെഡ്‌സിറ്റിയുടെ സ്തനാർബുദ ബോധവൽക്കരണ സംരംഭമായ സഖി, ഐടി പാർക്കുകൾ, കോളേജുകൾ, റസിഡൻസ് അസോസിയേഷനുകൾ, ക്ലബ്ബുകൾ തുടങ്ങി വിവിധ ഇടങ്ങളിൽ ബോധവൽക്കരണ ക്ലാസുകൾ നടത്തുന്നുണ്ട്. ഇതിന്റെ പ്രവർത്തനം കൂടുതലിടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ചടങ്ങിൽ സഖി 3. o യ്ക്കും തുടക്കമിട്ടു.
സ്തനാർബുദ ചികിത്സയിലെ പുരോഗതിയെക്കുറിച്ചും നേരത്തെ കണ്ടത്തേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ചും മെഡിക്കൽ ഓങ്കോളജി സീനിയർ കൺസൾട്ടൻ്റ് ഡോ. അരുൺ ആർ. വാര്യർ, സർജിക്കൽ ഓങ്കോളജി സീനിയർ കൺസൾട്ടൻ്റ് ഡോ. ജെം കളത്തിൽ, സർജിക്കൽ ഓങ്കോളജി കൺസൾട്ടൻ്റ് ഡോ. ശരത് എസ്, കേരള മെഡിക്കൽ ഡയറക്ടർ ഡോ. സൂരജ് കെ.എം, റേഡിയേഷൻ ഓങ്കോളജി സീനിയർ കൺസൾട്ടൻ്റ് ഡോ. ദുർഗാപൂർണ തുടങ്ങിയവർ സംസാരിച്ചു. പരിപാടിയിൽ ഡോക്ടർമാരും പാരാമെഡിക്കൽ സ്റ്റാഫും മറ്റു ജീവനക്കാരും പങ്കെടുത്തു.