
സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാനും നടപടി എടുക്കാനും തമിഴ് സിനിമാ മേഖലയിലും ഹേമ കമ്മിറ്റി മാതൃകയിൽ കമ്മിറ്റി ആവശ്യമാണെന്ന് നടനായും , നടികർ സംഘം' ജനറൽ സെക്രട്ടറിയുമായ വിശാൽ. അഡ്ജസ്റ്റ്മെന്റ് ആവശ്യവുമായി വരുന്നവരെ സ്ത്രീകൾ ചെരുപ്പൂരി അടിക്കണമെന്നും വിശാൽ പറഞ്ഞു. ചില നടിമാർക്ക് സുരക്ഷാ പ്രശ്നമുണ്ട്, അത് പരിഹരിക്കാൻ അവർക്ക് ബൗൺസർമാരെ വയ്‌ക്കേണ്ട അവസ്ഥയാണ്. എത്ര വലിയ താരമായാലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണം എന്നും അദ്ദേഹം പറഞ്ഞു.മലയാളത്തിലെ അമ്മയ്ക്ക് തുല്യമായ തമിഴ്നാട്ടിലെ താരസംഘടനയാണ് നടികർ സംഘം. തമിഴ് സിനിമയിലെ ലൈംഗികാതിക്രമം ഉൾപ്പെടെയുള്ള മനുഷ്യാവകാശ ധ്വംസനങ്ങൾ പരിശോധിക്കാൻ തമിഴ് താരസംഘടന അടുത്ത പത്തു ദിവസത്തിനുള്ളിൽ ഒരു കമ്മിറ്റി രൂപീകരിക്കുമെന്ന് സംഘടന ജനറൽ സെക്രട്ടറി കൂടിയായ വിശാൽ അറിയിച്ചു. പിറന്നാളിനോടനുബന്ധിച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയവെയാണ് താരം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത് , മലയാള സിനിമാ മേഖലയിൽ ഹേമ കമ്മിറ്റി അന്വേഷണം നടത്തിയതു പോലെ തമിഴിലും അന്വേഷണം വേണം. അതിന്റെ നടപടികൾ ഉടൻ തന്നെ നടികർ സംഘം ആലോചിക്കും. പുരുഷന്മാർക്ക് വേണ്ടി മാത്രമല്ല നടികർ സംഘം. അത് തമിഴ് സിനിമയിലെ സ്ത്രീകൾക്ക് വേണ്ടി കൂടിയാണ്. പരാതിയുള്ള സ്ത്രീകൾ നടികർ സംഘത്തിനെ സമീപിച്ചാൽ നടികർ സംഘം ശക്തമായ നടപടിയെടുക്കുമെന്നും വിശാൽ ഉറപ്പ് നൽകി.