കൊച്ചി: ഒരു സ്വകാര്യ പരിപാടിക്കിടെ നടി അനുമോളോട് നടത്തിയ ബീഫ് പരാമർശം വിവാദമായ പശ്ചാത്തലത്തിലാണ് ഷിയാസ് കരീം (Shiyas Kareem) വിശദീകരണവുമായി രംഗത്തെത്തിയത്. “എന്റെ നിലപാടിൽ നിന്ന് ഒരിഞ്ച് പുറകോട്ട് പോകില്ല” എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച വീഡിയോയിലൂടെയാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്.
ഭക്ഷണം വിളമ്പുന്നതിനിടെ ബീഫ് വേണ്ട എന്ന് പറഞ്ഞ അനുമോളോട് “ഡയറ്റിലാണോ അതോ ബിജെപിയിൽ ചേർന്നോ?” എന്ന് ഷിയാസ് ചോദിച്ചിരുന്നു. ഇതിന്റെ വീഡിയോ പുറത്തുവന്നതോടെ ഷിയാസിനെതിരെ വലിയ തോതിലുള്ള വിമർശനങ്ങളും സൈബർ ആക്രമണങ്ങളും ആരംഭിച്ചു. തന്റെ സംസാരം സുഹൃത്തുക്കൾക്കിടയിലെ വെറും തമാശ മാത്രമാണെന്ന് ഷിയാസ് പറയുന്നു.
പെരുമ്പാവൂരിൽ കൂട്ടുകാർക്കിടയിൽ സാധാരണയായി ചോദിക്കുന്ന കാര്യമാണിത്. ഇത് മനഃപൂർവ്വം ചോദിച്ചതാണെന്നും അതിൽ രാഷ്ട്രീയമില്ലെന്നും താരം പറഞ്ഞു. ഇവിടെ ബീഫിന്റെ പേരിൽ പ്രശ്നങ്ങളുണ്ടാക്കിയത് ബിജെപിക്കാരാണ്. ആ ഒരു പശ്ചാത്തലത്തിലാണ് താൻ അങ്ങനെ ചോദിച്ചത്. പോർക്ക് കഴിക്കാത്തത് അത് മതം വിലക്കിയതുകൊണ്ടാണ്. അല്ലാത്തപക്ഷം തന്നെ തിരിച്ചു കടിക്കാത്ത എന്തും കഴിക്കുന്ന ആളാണ് താനെന്നും ഷിയാസ് തമാശരൂപേണ പറഞ്ഞു.
തനിക്കെതിരെയുള്ള കേസുകൾ കോടതി റദ്ദാക്കിയതാണ്. സ്ത്രീകൾക്ക് നിയമത്തിൽ മുൻഗണന ഉള്ളിടത്തോളം കാലം കേസുകൾ ഉണ്ടാകാം. ജയിലിൽ പോകേണ്ടി വന്നാലും ഭയമില്ലെന്നും ജയിൽ ആണുങ്ങൾക്ക് പറഞ്ഞിട്ടുള്ളതാണെന്നും ഷിയാസ് വീഡിയോയിൽ വ്യക്തമാക്കി.സോഷ്യൽ മീഡിയയിൽ ഷിയാസിന്റെ ഈ പുതിയ വീഡിയോയും ഇപ്പോൾ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
Story Summary: Actor Shiyas Kareem has responded to cyber-attacks following his “Beef vs BJP” comment to actress Anumol. In an Instagram video, Shiyas stated he stands by his words, calling it a joke among friends, and expressed no fear regarding legal issues or jail.

