റെക്കോർഡുകൾ തിരുത്തി പാൻ ഇന്ത്യൻ വയലൻസ് ബെഞ്ച് മാർക്കായി “മാർക്കോ”. 100 കോടി ബോക്സ് ഓഫീസിൽ ഉടൻ | Marco Movie

റെക്കോർഡുകൾ തിരുത്തി പാൻ ഇന്ത്യൻ വയലൻസ് ബെഞ്ച്  മാർക്കായി “മാർക്കോ”. 100 കോടി ബോക്സ് ഓഫീസിൽ ഉടൻ | Marco Movie
Published on

ക്യൂബ്സ് എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം നിർവഹിച്ച ഉണ്ണി മുകുന്ദൻ ചിത്രം "മാർക്കോ" മലയാളം കണ്ട ഏറ്റവും വലിയ വയലൻസ് ചിത്രമായി ബെഞ്ച് മാർക്ക് കുറിച്ചു (Marco Movie). ടൈറ്റിൽ കഥാപാത്രമായി ഉണ്ണി മുകുന്ദൻ നിറഞ്ഞാടിയ ചിത്രം ബോക്സ് ഓഫീസിൽ വൻ ഹിറ്റാണ്. റിലീസ് ചെയ്ത് പതിനഞ്ച് ദിവസം പിന്നിടുമ്പോഴും മലയാളം ഉൾപ്പടെയുള്ള ഇന്റസ്ട്രികളെ ഞെട്ടിച്ച് കൊണ്ടിരിക്കുകയാണ് മാർക്കോ. ബോക്സ് ഓഫീസിലടക്കം മാർക്കോ മിന്നും പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്.

മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിൽ പ്രദർശനം തുടരുന്ന മാർക്കോ ഇപ്പോഴിതാ പുത്തൻ റെക്കോർഡും സ്വന്തമാക്കിയിരിക്കുകയാണ്. പ്രമുഖ ടിക്കറ്റ് ബുക്കിംഗ് സൈറ്റായ ബുക്ക് മൈ ഷോയിലാണ് മാർക്കോ പുത്തൻ ചരിത്രം കുറിച്ചിരിക്കുന്നത്. പതിനഞ്ച് ദിവസത്തിൽ 1.53 മില്യണ്‍ ടിക്കറ്റുകളാണ് മാർക്കോയുടേതായി വിറ്റഴിഞ്ഞിരിക്കുന്നത്. 2024ൽ റിലീസ് ചെയ്ത മലയാളം സിനിമകളിൽ ഏറ്റവും കൂടുതൽ ടിക്കറ്റ് വിറ്റ ചിത്രങ്ങളിൽ ഏഴാം സ്ഥാനത്താണ് മാർക്കോ ഉള്ളത്. ഇനിയും ഇത് ഉയരും.

മഞ്ഞുമ്മൽ ബോയ്സ്(4.32 മില്യൺ),ആവേശം(3.02 മില്യൺ), ആടുജീവിതം(2.92 മില്യൺ), പ്രേമലു(2.44 മില്യൺ), എആർഎം(1.86 മില്യൺ), ഗുരുവായൂരമ്പര നടയിൽ(1.7 മില്യൺ) എന്നീ സിനിമകളാണ് ബുക്ക് മൈ ഷോയിൽ മാർക്കോയ്ക്ക് മുന്നിലുള്ളത്. കിഷ്കിന്ധാ കാണ്ഡം (1.44 മില്യൺ), വർഷങ്ങൾക്കു ശേഷം(1.43 മില്യൺ), ടർബോ(1 മില്യൺ) എന്നിവയാണ് ഏഴാം സ്ഥാനത്തിന് താഴെയുള്ള മറ്റ് മലയാള സിനിമകൾ.

ക്രിസ്മസ് റിലീസായി ഡിസംബര്‍ 20നാണ് മാര്‍ക്കോ റിലീസ് ചെയ്തത്. ആദ്യ ഷോ മുതല്‍ മികച്ച പ്രകടനം നേടിയ ചിത്രം ബോളിവുഡില്‍ അടക്കം ഗംഭീര പ്രകടനം കാഴ്ചവച്ചിരുന്നു. കഴിഞ്ഞ ദിവസം വരെയുള്ള റിപ്പോര്‍ട്ട് പ്രകാരം ഇതുവരെ ആഗോള തലത്തില്‍ 80 കോടിയിലധികം രൂപ മാര്‍ക്കോ കളക്ട് ചെയ്തിട്ടുണ്ട്. വൈകാതെ സിനിമ 100 കോടി തൊടുമെന്നാണ് വിലയിരുത്തലുകള്‍.

കൂടാതെ സോഷ്യൽ മീഡിയയിൽ ചൂടുപിടിച്ച ചർച്ചകള്‍ നടക്കുകയാണ്. 'മാര്‍ക്കോ 2'ല്‍ ഉണ്ണി മുകുന്ദനൊപ്പം വിക്രവും ഒന്നിക്കുന്നുവെന്ന വാർത്തയെ വളരെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. മാര്‍ക്കോ തിയേറ്ററുകളിലെത്തി മൂന്നാം ആഴ്‌ച പിന്നിടുമ്പോള്‍ നിറഞ്ഞ സദസ്സില്‍ എല്ലാ ഭാഷകളിലും മികച്ച കളക്ഷന്‍ നേടി കുതിപ്പ് തുടരുകയാണ്. ഇതിന് മുൻപ് പല മലയാള സിനിമകളും ഉത്തരേന്ത്യയില്‍ റിലീസ് ആയിട്ടുണ്ടെങ്കിലും മാർക്കോയ്ക്ക് വമ്പൻ ഹൈപ്പാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് . 89 സ്ക്രീനുകളിൽ തുടങ്ങിയ ചിത്രത്തിന്റെ റിലീസ് ഇപ്പോൾ 1360 സ്‌ക്രീനുകളിലേക്കാണ് എത്തിനിൽക്കുന്നത്.

തമിഴ് നാട്ടിലും മികച്ച വരവേൽപ്പാണ് മാർക്കോയ്ക്ക് ലഭിക്കുന്നത്. 'ബാഹുബലി'ക്ക് ശേഷം കൊറിയയിൽ റിലീസ് ചെയ്യുന്ന ആദ്യ ദക്ഷിണേന്ത്യൻ ചിത്രമെന്ന നേട്ടവും ചിത്രം നേടിക്കഴിഞ്ഞു. ഏപ്രിലിലാണ് സിനിമയുടെ കൊറിയൻ റിലീസ്. നൂറോളം തിയേറ്ററുകളിലാണ് ചിത്രം കൊറിയയിൽ പ്രദര്‍ശനത്തിനെത്തുക.

ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ്, സിദ്ദീഖ്, അഭിമന്യു തിലകൻ, മാത്യു വർഗീസ്, അർജുൻ നന്ദകുമാർ, ബീറ്റോ ഡേവിസ്, ദിനേശ് പ്രഭാകർ, ശ്രീജിത്ത് രവി, ലിഷോയ്, ബാഷിദ് ബഷീർ, ജിയാ ഇറാനി, സനീഷ് നമ്പ്യാർ, ഷാജി ഷാഹിദ്, ഇഷാൻ ഷൗക്കത്, അജിത് കോശി, വിപിൻ കുമാർ.വി, യുക്തി തരേജ, ദുർവാ താക്കർ, സജിത ശ്രീജിത്ത്, പ്രവദ മേനോൻ, സ്വാതി ത്യാഗി, സോണിയ ഗിരി, മീര നായർ, ബിന്ദു സജീവ്, ചിത്ര പ്രസാദ് തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജുമാനാ ഷെരീഫ്, അബ്ദുൾ ഗദാഫ്. ഗാനരചന: വിനായക് ശശികുമാർ. ഛായാഗ്രഹണം: ചന്ദ്രു സെൽവരാജ്. ചിത്രസംയോജനം: ഷമീർ മുഹമ്മദ്. പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ. കലാസംവിധാനം: സുനിൽ ദാസ്. മേക്കപ്പ്: സുധി സുരേന്ദ്രൻ. കോസ്റ്റ്യൂം ഡിസൈൻ: ധന്യാ ബാലകൃഷ്ണൻ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ: സ്യമന്തക് പ്രദീപ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ബിനു മണമ്പൂർ. ഓഡിയോഗ്രഫി: എം.ആർ. രാജകൃഷ്ണൻ. സൗണ്ട് ഡിസൈൻ: കിഷൻ. പ്രൊമോഷൻ കൺസൽട്ടന്റ്: വിപിൻ കുമാർ ടെൻ ജി മീഡിയ. വിഎഫ്എക്സ്: 3 ഡോർസ്. സ്റ്റിൽസ്: നന്ദു ഗോപാലകൃഷ്ണൻ.

Related Stories

No stories found.
Times Kerala
timeskerala.com