ചെന്നൈ: 2015-16 സാമ്പത്തിക വർഷത്തെ വരുമാനം കൃത്യമായി വെളിപ്പെടുത്താതിരുന്നതിനെത്തുടർന്ന് ആദായനികുതി വകുപ്പ് ചുമത്തിയ 1.5 കോടി രൂപ പിഴ ശരിവെച്ച് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ഐടി വകുപ്പിന്റെ നടപടിക്കെതിരെ വിജയ് നൽകിയ ഹർജി കോടതി തള്ളുകയായിരുന്നു.(Income tax case, Actor Vijay fined Rs 1.5 crore)
സിനിമയിൽ അഭിനയിച്ചതിന് പ്രതിഫലമായി കൈപ്പറ്റിയ തുകയിൽ 4.93 കോടി രൂപ വിജയ് നികുതി രേഖകളിൽ ഉൾപ്പെടുത്തിയിരുന്നില്ലെന്ന് ഐടി വകുപ്പ് കണ്ടെത്തി. ചെക്ക് വഴി വാങ്ങിയ 16 കോടി രൂപ മാത്രമാണ് അദ്ദേഹം വരുമാനമായി കാണിച്ചിരുന്നത്.
2015-ൽ വിജയ്‍യുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് പണമായി കൈപ്പറ്റിയ പ്രതിഫലത്തിന്റെ രേഖകൾ പിടിച്ചെടുത്തത്. റെയ്ഡ് നടന്നതുകൊണ്ട് മാത്രമാണ് 15 കോടി രൂപയ്ക്ക് നികുതി അടയ്ക്കാൻ വിജയ് തയ്യാറായതെന്നും താരം സ്വമേധയാ വരുമാനം വെളിപ്പെടുത്തിയിട്ടില്ലെന്നും ഐടി വകുപ്പ് വാദിച്ചു.

