
പ്രശസ്ത നടി കവിയൂര്‍ പൊന്നമ്മയുടെ വിയോഗത്തില്‍ ദുഖം രേഖപ്പെടുത്തി മോഹന്‍ലാല്‍. പെറ്റമ്മയോളം സ്നേഹം കഥാപാത്രത്തിനും താനെന്ന വ്യക്തിക്കും എക്കാലത്തും പകര്‍ന്നു തന്ന വ്യക്തിത്വമാണ് പൊന്നമ്മയെന്നാണ് മോഹൻലാൽ കുറിച്ചത്.(Actor Mohanlal on Kaviyoor Ponnamma's death)
മോഹൻലാൽ ഫേസ്ബുക്കിലൂടെ അനുശോചനം അറിയിച്ചത് കവിയൂര്‍ പൊന്നമ്മയ്ക്ക് സ്‌നേഹ ചുംബനം നല്‍കുന്ന ചിത്രത്തോടൊപ്പം ആയിരുന്നു. പൊന്നമ്മച്ചേച്ചിയോടൊപ്പം മകനായി അഭിനയിക്കേണ്ടി വന്നിട്ടില്ല എന്ന് പറഞ്ഞ അദ്ദേഹം, ജീവിക്കുക തന്നെയായിരുന്നുവെന്നും വ്യക്തമാക്കി. കവിയൂര്‍ പൊന്നമ്മയ്ക്ക് ആദരാഞ്ജലി അര്‍പ്പിക്കാനായി മോഹന്‍ലാല്‍ നേരിട്ടെത്തി.
കുറിപ്പിൻ്റെ പൂർണരൂപം
അമ്മയുടെ വിയോഗത്തിൻ്റെ വേദനയിൽ കുറിക്കുന്നതാണ് ഈ വാക്കുകൾ. പെറ്റമ്മയോളം സ്നേഹം കഥാപാത്രത്തിനും ഞാനെന്ന വ്യക്തിക്കും എക്കാലത്തും പകർന്നു തന്ന എൻ്റെ പ്രിയപ്പെട്ട പൊന്നമ്മച്ചേച്ചി. മലയാളത്തിലെ ഞങ്ങളുടെ പ്രിയപ്പെട്ട പ്രേക്ഷകർക്കും ഞങ്ങൾ അമ്മയും മകനും ആയിരുന്നു. എത്ര കാലം കഴിഞ്ഞാലും അമ്മയ്ക്ക് മകൻ മകൻ തന്നെയാണ് എന്ന സത്യം വിളിച്ചോതുന്നതായിരുന്നു, പല കാലഘട്ടങ്ങളിൽ ഞങ്ങൾ ഒരുമിച്ച ചിത്രങ്ങൾ. പൊന്നമ്മച്ചേച്ചിയോടൊപ്പം മകനായി അഭിനയിക്കേണ്ടി വന്നിട്ടില്ല എനിക്ക് ഒരിക്കലും, ജീവിക്കുക തന്നെയായിരുന്നു. കിരീടം, ഭരതം, വിയറ്റ്നാം കോളനി, ദശരഥം, നാട്ടുരാജാവ്, വടക്കും നാഥൻ, കിഴക്കുണരും പക്ഷി, ഒപ്പം.. പൊന്നമ്മച്ചേച്ചി മാതൃത്വം പകർന്നുതന്ന എത്രയെത്ര സിനിമകൾ. മകൻ അല്ലായിരുന്നിട്ടും മകനേ എന്ന് വിളിച്ച് ഓടിവരുന്ന 'ഹിസ് ഹൈനസ് അബ്ദുള്ള' യിലെ കഥാപാത്രം പോലെയായിരുന്നു ജീവിതത്തിൽ പൊന്നമ്മച്ചേച്ചി എനിക്കും..വിതുമ്പുന്ന വാക്കുകൾക്കൊണ്ട്, ചേച്ചിക്ക് ആദരാഞ്ജലികൾ അർപ്പിക്കാനാവുന്നില്ല.. ഓർമ്മകളിൽ എന്നും ആ മാതൃസ്നേഹം നിറഞ്ഞുതുളുമ്പും..