
ന്യൂഡൽഹി: മുൻ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് മദ്യനയക്കേസിൽ ജാമ്യം അനുവദിച്ച് സുപ്രീംകോടതി. മനീഷ് സിസോദിയക്ക് ജാമ്യം അനുവദിക്കുന്നത് ഒന്നര വർഷത്തിന് ശേഷമാണ്.
കോടതി നിർദേശിച്ചിരിക്കുന്നത് ജാമ്യ തുകയായി 2 ലക്ഷം കെട്ടിവെക്കണമെന്നും, പാസ്പോർട്ട് സമർപ്പിക്കണമെന്നുമാണ്. ഒരാളെ വിചാരണ തുടങ്ങാത്തതിൻ്റെ പേരിൽ ദീർഘകാലം ജയിലിൽ അടയ്ക്കാൻ ആകില്ലെന്ന് പറഞ്ഞ കോടതി, അത് മൗലിക അവകാശ ലംഘനമാണെന്നും നിരീക്ഷിക്കുകയുണ്ടായി.
മനീഷ് സിസോദിയയുടെ അറസ്റ്റ് സി ബി ഐയും ഇ ഡിയും രജിസ്റ്റർ ചെയ്ത കേസിലായിരുന്നു. സി ബി ഐ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത് ഫെബ്രുവരി 26നാണ്. ഈ കേസിനെ ആധാരമാക്കിയെടുത്ത കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മനീഷ് ഇ ഡി അറസ്റ്റിലാകുന്നത് മാർച്ച് 9 നാണ്.
സിസോദിയക്കെതിരെ കൃത്യമായ തെളിവുണ്ടെന്നാണ് ജാമ്യാപേക്ഷയെ ശക്തമായി എതിർത്ത സി ബി ഐയും ഇ ഡിയും കോടതിയിൽ വാദിച്ചത്.