
ഹൈദരാബാദ്: തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് ആറ് പേർ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ ഒരാള്‍ തമിഴ്നാട് സേലം സ്വദേശിനി മല്ലികയാണെന്ന് തിരിച്ചറിഞ്ഞു. ബുധനാഴ്ച സന്ധ്യയോടെ വൈകുണ്ഠ ഏകാദശി കൂപ്പൺ വിതരണത്തിനിടെയാണ് അപകടമുണ്ടായത്. വിഷ്ണു നിവാസിലെ കൗണ്ടറിലാണ് അപകടമുണ്ടായത്. (Stampede at Tirupati)
പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ചിലരുടെ നില ഗുരുതരമാണ്. ടോക്കണ്‍ വിതരണത്തിനായി ഒമ്പതിടത്തായി 94-ഓളം കൗണ്ടറുകള്‍ ഒരുക്കിയിരുന്നതായി പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. തിരക്കിൽ പെട്ട് ആളുകള്‍ സ്ഥലത്ത് നിന്ന് പരിഭ്രാന്തരായി ഓടുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.
സംഭവത്തില്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നടുക്കം രേഖപ്പെടുത്തി. പരിക്കേറ്റവര്‍ക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചതായി അധികൃതര്‍ അറിയിച്ചു. ഉയര്‍ന്ന ഉദ്യോഗസ്ഥരോട് സംഭവസ്ഥലത്തേക്ക് പോകാനും ആവശ്യമായ ആശ്വാസനടപടികള്‍ സ്വീകരിക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു.