
തിരുവനന്തപുരം: ആശുപത്രികളിൽ കാലാവധി കഴിഞ്ഞ മരുന്നുകൾ വിതരണം ചെയ്തും കൂടിയ വിലയ്ക്ക് പി പി ഇ കിറ്റ് വാങ്ങിയും കോവിഡ് കാലത്ത് മെഡിക്കൽ സർവീസ് കോർപ്പറേഷൻ വലിയ അഴിമതിയാണ് നടത്തിയതെന്ന് പറഞ്ഞ് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതിനെതിരെ കേസെടുക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.(Ramesh Chennithala on PPE kit controversy)
ജനം അനുഭവിച്ച ദുരിതം വിറ്റ് കാശാക്കാൻ ശ്രമിച്ചതിൽ വെറുതെയിരിക്കില്ലെന്നും, ഇക്കാര്യത്തിൽ ഒന്നാം പ്രതി മുൻ ആരോഗ്യമന്ത്രി ശൈലജ ടീച്ചർ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടിയ വിലക്ക് പി പി ഇ കിറ്റ് വാങ്ങാൻ തീരുമാനിച്ചത് ധനകാര്യ മന്ത്രിയും ആരോഗ്യമന്ത്രിയും ചേർന്ന കമ്മിറ്റിയാണെന്നും, ദുരന്തത്തെപ്പോലും അഴിമതിക്കായി ഉപയോഗിച്ച സർക്കാർ ആണിതെന്നും ചെന്നിത്തല വിമർശിച്ചു.
അതേസമയം, ഇന്ന് പാലക്കാട് ബ്രൂവറി വിവാദത്തിൽ നിയമസഭയിൽ ചട്ടപ്രകാരം അഴിമതിയാരോപിക്കാൻ രമേശ് ചെന്നിത്തല നോട്ടീസ് നൽകി. അതോടൊപ്പം, സർക്കാർ ജീവനക്കാർ, അധ്യാപകർ എന്നിവരുടെ ശമ്പള പരിഷ്‌ക്കരണം അടക്കമുള്ള പ്രശ്നങ്ങൾ സഭ നിർത്തിവച്ച് ചർച്ച ചെയ്യാൻ ആവശ്യപ്പെട്ട് പി സി വിഷ്ണുനാഥ് എം എൽ എ അടിയന്തര പ്രമേയ നോട്ടീസ് സമർപ്പിച്ചു.