
തിരുവനന്തപുരം: എലപ്പുള്ളി ബ്രൂവറി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. അദ്ദേഹത്തിൻ്റെ പ്രഖ്യാപനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നാണ് ചെന്നിത്തല പറഞ്ഞത്.(Ramesh Chennithala against CM )
കൊക്ക കോളയ്‌ക്കെതിരെ സമരം നടത്തിയവരാണ് 600 കോടിയുടെ പദ്ധതിയുമായി വരുന്നതെന്നും, ജനങ്ങൾ വെള്ളം കിട്ടാതെ ബുദ്ധിമുട്ടിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാർത്താസമ്മേളനത്തിലാണ് ചെന്നിത്തലയുടെ പ്രതികരണം.
സർക്കാർ ഉത്തരവിൽ കമ്പനിയെ പ്രകീർത്തിക്കുന്നുവെന്നും, എഥനോൾ നിർമ്മാണത്തിനായി ഷോർട്ട്ലിസ്റ്റ് ചെയ്തുവെന്നത് വസ്തുതയാണെന്നും പറഞ്ഞ അദ്ദേഹം, എല്ലാ അത് മൂന്നാം ഘട്ടത്തിൽ ആണെന്നും, ഡൽഹി മദ്യ ദുരന്തക്കേസിൽ ഒയാസിസ് കമ്പനി ഉൾപ്പെട്ടിട്ടുണ്ടെന്നും വ്യക്തമാക്കി. ഇത് വൻ അഴിമതിയാണെന്നാണ് അദ്ദേഹത്തിൻ്റെ ആരോപണം.
ഇത് മുഖ്യമന്ത്രി നേരിട്ട് നടത്തുന്ന അഴിമതിയാണെന്നും, സഭയിലെ പ്രസംഗം ഇതിന് തെളിവാണെന്നും പറഞ്ഞ രമേശ് ചെന്നിത്തല, അഭിപ്രായം പറയാതെ ഒളിച്ചുകളിക്കുകയാണ് സി പി ഐ എന്നും കൂട്ടിച്ചേർത്തു. സി പി ഐ, ആർ ജെ ഡി എന്നിവർ നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, പിണറായി ഒരു കമ്മ്യൂണിസ്റ്റ് അല്ലാതായി മാറിയെന്നും വിമർശിച്ചു. കൊക്കക്കോള കമ്പനി അടച്ചുപൂട്ടിക്കാൻ സമരം ചെയ്തത് തെറ്റായിപ്പോയെന്ന് മുഖ്യമന്ത്രി പറയാൻ തയ്യാറാണോയെന്നാണ് അദ്ദേഹത്തിൻ്റെ ചോദ്യം. വ്യവസായങ്ങൾക്ക് വെള്ളം നൽകുന്നതിന് എതിരല്ലെന്ന് പറഞ്ഞ ചെന്നിത്തല നാളെ പദ്ധതി പ്രദേശം സന്ദർശിക്കും.