
തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പോലീസിൻ്റെ പ്രാഥമിക നിഗമനം. മരണത്തിന് കാരണമായേക്കാവുന്ന പരിക്കുകളോ മുറിവുകളോ പ്രത്യക്ഷമായി ശരീരത്തിൽ ഇല്ലെന്നാണ് പോലീസിൻ്റെ ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നത്.(Neyyattinkara Gopan Swami samadhi case )
മരണകാരണം സംബന്ധിച്ച് കൂടുതൽ കാരണങ്ങളിൽ വ്യക്തത വരണമെങ്കിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിക്കേണ്ടതുണ്ട്. വ്യാഴാഴ്ച്ച ഉച്ചയോടെ ഗോപൻ സ്വാമിയുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയായി.
പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് മണിക്കൂറുകൾക്കുള്ളിൽ പുറത്തുവരുമെന്നാണ് പ്രതീക്ഷ. 3 തലങ്ങളിലുള്ള പരിശോധന നടത്തുമെന്നാണ് ഡോക്ടർമാർ അറിയിച്ചിരുന്നത്. മരണം സ്വാഭാവികമാണോ, വിഷം ഉള്ളിൽച്ചെന്നാണോ, അതോ പരിക്കേറ്റാണോ എന്ന് പരിശോധിക്കും.
വിഷാംശം കണ്ടെത്താനായി ആന്തരിക അവയവങ്ങളുടെ സാമ്പിൾ ശേഖരിക്കും. ഇതിൻ്റെ ഫലം വരാനായി ഒരാഴ്ച്ചയെങ്കിലുമെടുക്കും. പരിക്ക് കണ്ടെത്താനായി റേഡിയോളജി, എക്സ്റേ പരിശോധനകളുടെ ഫലം ഇന്ന് തന്നെ ലഭിക്കും. രോഗാവസ്ഥയടക്കം വിലയിരുത്തിയാണ് സ്വാഭാവിക മരണമാണോയെന്ന് പരിശോധിക്കുന്നത്. ഡി എൻ എ പരിശോധനയും നടത്തും.